ദൈവാശ്രയത്തോടെ ഒന്നിച്ചു നീങ്ങാം: മാര്‍ റാഫേല്‍ തട്ടില്‍

അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം ഓര്‍മ്മിപ്പിക്കുന്നതെന്നു മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധിപേരുടെ പ്രാര്‍ത്ഥനയുടെയും ത്യാഗങ്ങളുടെയും ഫലമായാണ് സഭയുടെ പിതാവും തലവനായി ദൈവം തന്നെ ഉയര്‍ത്തിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. ദൈവഹിതപ്രകാരം തന്നെ മേജര്‍ ആര്‍ച്ച്ബിഷപ്പായി തെരഞ്ഞെടുത്ത സിനഡ് പിതാക്കന്മാര്‍ക്കും സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് ക്രമീകരണങ്ങളൊരുക്കിയ കൂരിയാ അംഗങ്ങള്‍ക്കും തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന വിശ്വാസിസമൂഹത്തിനും മാര്‍ റാഫേല്‍ തട്ടില്‍ കൃതജ്ഞതയറിയിച്ചു.

ദൈവാലയത്തില്‍നിന്ന് ആരംഭിച്ച പ്രദിക്ഷണത്തോടെയാണ് സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് തുടക്കമായത്. സഭാ സിനഡ് തെരഞ്ഞെടുത്ത മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ മേജര്‍ ആര്‍ച്ച്ബിഷപ്പായി സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ വായിച്ചു. സ്ഥാനാരോഹണതിരുകര്‍മ്മങ്ങള്‍ക്ക് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സ്ഥാനചിഹ്നങ്ങളായ അംശവടിയും മുടിയും സ്വീകരിച്ച് ഔദ്യോഗിക പീഠത്തില്‍ ഇരുന്നതോടെ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് സീറോമലബാര്‍സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു.

തുടര്‍ന്ന് പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞു. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ കെ.സി.ബി.സി. പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ, സി.ബി.സി.ഐ. പ്രസിഡന്റും തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കണ്ണൂര്‍ ബിഷപ് അലക്‌സ് വടക്കുംതല, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ഔഗിന്‍ കുര്യാക്കോസ്, എറണാകുളം-അങ്കമാലി അതിരൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

സന്യസ്ത വൈദികരുടെ പ്രതിനിധിയായി സി.എം.ഐ. പ്രിയോര്‍ ജനറല്‍ ഫാ. തോമസ് ചാത്തംപറമ്പില്‍, സന്യാസിനിമാരുടെ പ്രതിനിധിയായി സി.എം.സി. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രേസ് തെരേസ്, സമര്‍പ്പിത സഹോദരന്മാരുടെ പ്രതിനിധിയായി സി.എസ്.റ്റി. സുപ്പീരിയര്‍ ജനറല്‍ ബ്ര. വര്‍ഗീസ് മഞ്ഞളി, അല്മായ സംഘടനകളെ പ്രതിനിധീകരിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, മാതൃവേദി ജനറല്‍ സെക്രട്ടറി ആന്‍സി മാത്യു, എസ്.എം.വൈ.എം. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്‍കി.

ജനുവരി 12: വിശുദ്ധ എല്‍റെഡ്

കുലീന കുടുംബജാതനായ എല്‍റെഡ് ജീവിതമാരംഭിച്ചത് സ്‌കോട്ട്‌ലന്റിലെ ഭക്തനായ ഡേവിഡ് രാജാവിന്റെ ഒരു സേവകനായാണ്. കൊട്ടാരത്തില്‍ അദ്ദേഹം എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. ഹൃദയശാന്തതയായിരുന്നു ഇതിന് നിദാനം. ഒരിക്കല്‍ രാജാവിന്റെ മുമ്പില്‍ വച്ച് ഒരാള്‍ അദ്ദേഹത്തിന്റെ കുറ്റം വെളിപ്പെടുത്തിക്കൊടുത്തതിന് അദ്ദേഹം അയാള്‍ക്ക് നന്ദി പറയുകയാണ് ചെയ്തത്.

കൊട്ടാരവാസികളോടുള്ള സ്‌നേഹം കുറെനാള്‍ ലൗകിക സന്തോഷങ്ങളില്‍ അദ്ദേഹത്തെ ബന്ധിച്ചിട്ടെങ്കിലും മരണത്തെപ്പറ്റിയുള്ള ചിന്ത ആ ബന്ധത്തെ വിഛേദിച്ചു യോര്‍ക്കുഷയറിലെ സിസ്‌റ്റേഴ്‌സ്യന്‍ ആശ്രമത്തിലേക്ക് അദ്ദേഹത്തെ ആനയിച്ചു. ദൈവസ്‌നേഹത്തിന്റെ തീഷ്ണതയില്‍ ആശാനിഗ്രഹം അദ്ദേഹത്തിനു മധുരമായിരുന്നു.

‘എന്റെ നല്ല ഈശോ, അങ്ങയുടെ സ്വരം എന്റെ ചെവിയില്‍ പതിയട്ടെ. അങ്ങയെ എങ്ങനെ സ്‌നേഹിക്കാമെന്ന് എന്റെ ഹൃദയം പഠിക്കട്ടെ. അങ്ങയെ സ്‌നേഹിക്കുന്നവര്‍ അങ്ങേ ഹൃദയം സ്വായത്തമാക്കുന്നു.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചിന്ത. തുഛമായ ഭക്ഷണവും കഠിനമായ അധ്വാനവും മൗനവുമായിരുന്നു ദിനചര്യ. കടുത്ത പലകയായിരുന്നു ശയ്യ. ‘എല്ലാറ്റിലും ക്രിസ്തുവിന്റെ പീഡാനുഭവത്തോട് നാം യോജിച്ചിരുന്നലേ യഥാര്‍ത്ഥ ദൈവസ്‌നേഹം ലഭിക്കുകയുള്ളു.’ എന്നു പറഞ്ഞ എല്‍റെഡ് 58-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി യാത്രയായി.

Exit mobile version