ഫെബ്രുവരി 8: വിശുദ്ധ ജെറോം എമിലിയാനി


വെനീസിലെ ഒരു കുലീന കുടുംബത്തിലാണ് ജെറോം ജനിച്ചത്. ഒരു പടയാളിയായി അദ്ദേഹം ജീവിതമാരംഭിച്ചു. ട്രെവിസോ ഗിരികളില്‍ സ്ഥിതി ചെയ്തിരുന്ന ഒരു കോട്ടയുടെ ഗവര്‍ണ്ണറായിരുന്നപ്പോള്‍ ശത്രുക്കള്‍ അദ്ദേഹത്തെ പിടിച്ചു കാരാഗൃഹത്തിലടച്ചു. അങ്ങ് എന്നെ സ്വതന്ത്ര്യനാക്കുകയാണെങ്കില്‍ ഞാന്‍ ഉത്തമജീവിതം നയിച്ചുകൊള്ളാം എന്ന് ജയിലിലെ കഷ്ടതകളുടെ ഇടയില്‍ ദൈവമാതാവിനോട് അദ്ദേഹം പ്രാര്‍ത്ഥിച്ചു. ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന്റെ ശൃംഖലകള്‍ ഭേദിച്ച് അദ്ദേഹത്തെ സ്വതന്ത്ര്യനാക്കി. സന്തുഷ്ടനായ ജെറോം ട്രെവിസോയിലേക്കു മടങ്ങി. ദൈവമാതാവിന്റെ ബലിപീഠത്തില്‍ തന്റെ ശൃംഖലകള്‍ തൂക്കിയിട്ടു.

സ്വഭവനത്തില്‍ ഉപവി പ്രവര്‍ത്തികളില്‍ അദ്ദേഹം പൂര്‍ണമായി മുഴുകി. തെരുവീഥികളില്‍ അലഞ്ഞുനടന്നിരുന്ന അനാഥരെ ആവുംവിധം സംരക്ഷിച്ചു. പാദുവായിലും വെനോറയിലും അനാഥശാലകള്‍ സ്ഥാപിച്ചു. രോഗീസന്ദര്‍ശനത്തിനിടയ്ക്ക് പകര്‍ന്ന വ്യാധി അദ്ദേഹത്തിന്റെ ജീവന്‍ അപഹരിച്ചു. വിശുദ്ധ എമിലിയാനിയെപ്പോലെ നമുക്കും നിരാലബരുടെ മിത്രങ്ങളാവാം.

Author