ഫെബ്രുവരി 13: റിച്ചിയിലെ വിശുദ്ധ കാതറിന്‍


ഫ്‌ളോറെന്‍സില്‍ റിച്ചി എന്നൊരു സമ്പന്ന കുടുംബത്തില്‍ കാതറിന്‍ ജനിച്ചു. ചെറുപ്പത്തിലെ അമ്മ മരിച്ചതിനാല്‍ അതീവ ഭക്തായായ അമ്മാമ്മയാണ് കുഞ്ഞിനെ വളര്‍ത്തിയത്. 14-ാമത്തെ വയസില്‍ അവള്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. കാതറിന്‍ എന്ന നാമം സ്വീകരിച്ചു.

രണ്ട് വര്‍ഷം അവള്‍ക്ക് തീരെ സുഖമുണ്ടയില്ല. അപ്പോഴെല്ലാം നമ്മുടെ കര്‍ത്താവിന്റെ പീഢാനുഭവത്തെപ്പറ്റിയുള്ള ധ്യാനമായിരുന്നു അവളുടെ ആശ്വാസം. അത്ഭുതകരമായ രീതിയില്‍ ആ അസുഖം മാറി. അതോടെ അവള്‍ പ്രായശ്ചിത്തവും പ്രാര്‍ത്ഥനയും വര്‍ദ്ധിപ്പിച്ചു. ആഴ്ച്ചയില്‍ രണ്ട് മൂന്ന് ദിവസം അപ്പവും വെള്ളവും മാത്രമാണ് കഴിച്ചിരുന്നത്. അവളുടെ പ്രായശ്ചിത്താരൂപിയേക്കള്‍ അത്ഭുതാവഹമായിരുന്നു അവളുടെ എളിമയും അനുസരണവും ശാന്തതയും.

രോഗീശുശ്രൂഷയും ദരിദ്രരെ സംരക്ഷിക്കുന്നതും അവള്‍ക്ക് എത്രയും പ്രിയങ്കരമായിരുന്നു. രോഗികളില്‍ ക്രിസ്തുവിനെ ദര്‍ശിച്ച കാതറിന്‍ മുട്ടിന്‍മേല്‍ നിന്നാണ് അവരെ ശുശ്രൂഷിച്ചിരുന്നത്. കാതറിന്റെ പ്രധാന ധ്യാനവിഷയം കര്‍ത്താവിന്റെ പീഡാനുഭവമായിരുന്നു. അന്തിമരോഗം അല്‍പം ദീര്‍ഘമായിരുന്നു. വളരെ സന്തോഷത്തോടെ രോഗത്തിന്റെ വേദനകള്‍ സഹിച്ച് 1589 ഫെബ്രുവരി 2-ാം തിയതി കര്‍ത്താവിന്റെ കാഴ്ച്ചവെപ്പു തിരുനാള്‍ ദിവസം കാതറിന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു. 1746ല്‍ ഫെബ്രുവരി 14-ന് ബെനഡിക്റ്റ് മാര്‍പ്പാപ്പ കാതറിനെ പുണ്യവതിയായി പ്രഖ്യാപിച്ചു.

Author