Editor's Pick

മിഷന്‍ എല്ലാവരുടെയും ഉത്തരവാദിത്വം: മാര്‍ റാഫേല്‍ തട്ടില്‍


മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഷംഷബാദ് രൂപതയെക്കുറിച്ചും മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സംസാരിക്കുന്നു.

സീറോ മലബാര്‍ സഭയിലെ ഏറ്റവും വലിയ രൂപതയാണ് ഷംഷബാദ്. ഇന്ത്യയുടെ മൂന്നില്‍ രണ്ട് ഭൂപ്രദേശവും ഷംഷബാദ് രൂപതയുടെ കീഴിലാണ്. 2014-ല്‍ സീറോ മലബാര്‍ സഭ സിനഡിന്റെ തീരുമാനപ്രകാരമാണ് രൂപത ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയത്. സീറോ മലബാര്‍ രൂപതയ്ക്ക് പുറത്തുള്ള വിശ്വാസികളെക്കുറിച്ച് പഠിക്കാന്‍ അപ്പസ്‌തോലിക്ക് വിസിറ്റേറ്ററെ നിയമിച്ചു. സീറോ മലബാര്‍ രൂപതകളില്ലാത്തയിടങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളെക്കുറിച്ച് വ്യക്തമായും കൃത്യമായും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഇത്തരത്തിലൊരു വിസിറ്റേറ്ററെ നിയമിച്ചത്. ഇതിന്റെ അന്തിമ ഫലമായാണ് ഷംഷബാദ് രൂപത നിലവില്‍ വരുന്നത്.

മാണ്ഡ്യാ രൂപതാ അതിര്‍ത്തിക്കപ്പുറം, കര്‍ണ്ണാടകയുടെ ബാക്കി ഭാഗങ്ങളും മറ്റു രൂപതകളില്‍പ്പെടാത്ത എല്ലാ സംസ്ഥാനങ്ങളെയും കൂട്ടിച്ചേര്‍ത്താണ് ഷംഷബാദ് രൂപത രൂപീകരിക്കപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ മുഴുവന്‍ സീറോ മലബാര്‍ സഭയ്ക്ക് അധികാര പരിധിയുണ്ടായി. രൂപത സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രിയില്‍ മാര്‍പാപ്പ പറഞ്ഞത് ഇന്ത്യയിലെ മറ്റു 30 രൂപതകളുടെ അധികാര പരിധിക്ക് പുറത്തുള്ള എല്ലാ പ്രദേശങ്ങളും ഷംഷബാദ് രൂപതയുടെ അധീനതയിലായിരിക്കും എന്നാണ്.
പുതിയ രൂപതയുടെ കീഴില്‍ ഇത്ര വലിയ ഭൂപ്രദേശത്ത് എങ്ങനെ അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നത് വലിയൊരു ചോദ്യമായിരുന്നു. എന്നാല്‍ അപ്പസ്‌തോലിക് വിസിറ്റേറ്ററായി എല്ലായിടങ്ങളും സന്ദര്‍ശിച്ച അനുഭവത്തില്‍ മനസിലായത് വലിയ രൂപതയുടെ സഹകരണത്തോടെ മാത്രമേ കാര്യക്ഷമമായ രീതിയില്‍ ഇവിടെ അജപാലന പ്രവര്‍ത്തനം നടത്താന്‍ കഴിയു. അതുകൊണ്ട് വിവിധ ഭൂപ്രദേശങ്ങളെ വിവിധ രൂപതകള്‍ക്ക് എല്‍പ്പിക്കുകയാണ് ആദ്യമായി ചെയ്തത്.

ഇറ്റാവ മിഷനും രാജസ്ഥാന്‍ മുഴുവനും ചങ്ങനാശ്ശേരി രൂപതയുടെ സഹകരണത്തോടെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. രാജ്‌കോട്ട് ഒഴികെ ഗുജറാത്തിലെ മുഴുവന്‍ ഭൂപ്രദേശങ്ങളിലും പാലാ രൂപതയുടെ സഹകരണത്തോടെയാണ് അജപാലന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിശാഖപട്ടണം മിഷന്‍ തൃശൂര്‍ രൂപത ഏറ്റെടുത്തു. കൂടാതെ മറ്റു രൂപതകളെല്ലാം ഷംഷബാദ് രൂപതയോടു സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ഇവിടുത്തെ അജപാലന പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുന്നു.

സഭ വ്യാപിക്കുന്നത് കുടിയേറ്റത്തിലൂടെയാണ്. കുടിയേറ്റക്കാര്‍ മിഷനറിമാരാണ്. ഈ വലിയൊരു കാഴ്ചപ്പാടോടെയാണ് ഷംഷബാദ് രൂപത പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സന്യാസ സഭകളെയും രൂപതകളെയും സഹകരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ എല്ലായിടത്തും ഷംഷബാദ് രൂപത അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഓരോ രൂപതകളും മിഷന്‍ പ്രദേശങ്ങള്‍ ഏറ്റെടുക്കുകയും അതത് രൂപതകളുടെ ഒരു ഫൊറോന പോലെ ആ പ്രദേശത്തെ പരിഗണിക്കുകയും ചെയ്താല്‍ വലിയ മാറ്റങ്ങള്‍ക്ക് അത് വഴിവയ്ക്കും. മിഷന്‍ ഒരാളുടെ മാത്രം ഉത്തരവാദിത്വമല്ല. അത് ക്രൈസ്തവരായ എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിപ്പെരുപ്പിച്ച് മിഷന്‍ പ്രദേശങ്ങളിലാകെ ഭയങ്കര കുഴപ്പമാണെന്നതരത്തില്‍ പലപ്പോഴും അവതരിപ്പിച്ച് കണ്ടിട്ടുണ്ട്. അത് ശരിയല്ലെന്നാണ് അഭിപ്രായം. മിഷനിലാകെ അപകടമാണ് എന്ന തരത്തിലാണ് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. പ്രതിസന്ധികളില്ലാതെ മിഷന്‍ പ്രവര്‍ത്തനമില്ല.

ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് പറയുന്നവര്‍ രാജ്യത്തിന്റെ ഭരണത്തിലേറുമ്പോള്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രതിസന്ധി ഉയരുന്നുണ്ട്. പക്ഷെ, പ്രതിസന്ധി കണ്ട് മാറി നില്‍ക്കാതെ ഭരണഘടന നല്‍കുന്ന സാധ്യതകളെ പരമാവധി വിനിയോഗിക്കാന്‍ കഴിയണം.

മിഷന്‍ പ്രദേശങ്ങള്‍ക്ക് വേണ്ടിയും മിഷനറിമാര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. കൂടാതെ മിഷനറിമാരെ പ്രോത്സാഹിപ്പിക്കണം. സാധിക്കുന്ന സാമ്പത്തിക സഹായം നല്‍കണം. വിശ്രമ ജീവിതം നയിക്കുന്ന ആരോഗ്യമുള്ളവര്‍ക്കും മിഷനില്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനാകും.


Leave a Reply

Your email address will not be published. Required fields are marked *