ഏഷ്യന്‍ മാസ്റ്റേഴ്സ് മീറ്റില്‍ ഇരട്ടസ്വര്‍ണവുമായി പീറ്റര്‍ കരിമ്പനക്കുഴി


ചെന്നൈയില്‍ നടന്ന 23-മത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് മാസ്റ്റേഴ്‌സ് മീറ്റില്‍ ഇരട്ട സ്വര്‍ണം കരസ്ഥമാക്കി ചക്കിട്ടപാറയുടെ കായിക പരിശീലകന്‍ കെ. എം. പീറ്റര്‍ കരിമ്പനക്കുഴി. മീറ്റില്‍ 5000 മീറ്റര്‍ നടത്തത്തിലും ഓട്ടത്തിലുമാണ് പീറ്റര്‍ ഒന്നാമതെത്തിയത്.

ദിനവും ഓടിയും നടന്നുമുള്ള പരിശീലനമാണ് 73 വയസിന്റെ ചെറുപ്പത്തിലും ‘സ്വര്‍ണ്ണവേട്ട’ തുടരുന്നതിന്റെ വിജയരഹസ്യമെന്ന് കെ. എം. പീറ്ററിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ലോക കായിക ഭൂപടത്തില്‍ ചക്കിട്ടപാറയെ അടയാളപ്പെടുത്തിയ കെ. എം. പീറ്ററിന്റെ നേതൃത്വത്തിലാണ് 2008ല്‍ ചക്കിട്ടപാറയില്‍ ഗ്രാമീണ സ്പോര്‍ട്സ് അക്കാദമി ആരംഭിക്കുന്നത്.

ഒളിംപ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍, നയന ജെയിംസ്, ജിബിന്‍ സെബാസ്റ്റ്യന്‍, സച്ചിന്‍ ജെയിംസ് തുടങ്ങിയ കായിക പ്രതിഭകളെ കണ്ടെത്തിയതും അവരുടെ ആദ്യകാല പരിശീലകനും കെ. എം. പീറ്ററായിരുന്നു. കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ കഴിഞ്ഞ 22 വര്‍ഷമായി കര്‍മരംഗത്താണ് ഈ പരിശീലകന്‍. മലയോരത്തെ വിദ്യാര്‍ഥികളുടെ കായിക മികവ് വളര്‍ത്തുന്നതില്‍ സൗജന്യ സേവനമാണ് ഇദ്ദേഹം നല്‍കുന്നത്. ഇപ്പോള്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിന്റെ കീഴിലുള്ള ജോര്‍ജിയന്‍ അക്കാദമിയില്‍ പ്രധാന പരിശീലകനാണ്.

ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്നു. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: സ്റ്റെഫി, നിധിന്‍.