ജനുവരി 2: വിശുദ്ധ ബാസില്‍ മെത്രാന്‍ (വേദപാരംഗതന്‍)


ഏഷ്യാമൈനറില്‍ സേസരയാ എന്ന സ്ഥലത്ത് വിശുദ്ധ ബാസില്‍ ജനിച്ചു. ലൗകികാര്‍ഭാടങ്ങളെ ഭയന്ന് സന്യാസ ജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് സേസരയായിലെ മെത്രാനായ എവുസേബിയസ് ബാസിലിനെ വിളിച്ച് പട്ടംകൊടുത്തതും ആര്യന്‍ പാഷണ്ഡതയ്‌ക്കെതിരായി സമരം ചെയ്യാന്‍ ക്ഷണിച്ചതും. 364-ല്‍ അദ്ദേഹം വൈദികനും 370-ല്‍ മെത്രാനുമായി. അദ്ദേഹത്തിന്റെ മനോദാര്‍ഢ്യവും ഊര്‍ജസ്വലതയും പാണ്ഡിത്യവും വാഗ്വിലാസവും കറയില്ലാത്ത എളിമയും തപശ്ചര്യയും സര്‍വ മെത്രാന്മാര്‍ക്കും മാതൃകയാണ്. സഭയുടെ ഐക്യമായിരുന്ന അദ്ദേഹത്തിന്റെ അഭിനിവേശം.

”നിങ്ങള്‍ ഉപയോഗിക്കാത്ത അപ്പം വിശക്കുന്നവര്‍ക്കുള്ളതാണ്. വെറുതെ സൂക്ഷിച്ചിരിക്കുന്ന നിങ്ങളുടെ വസ്ത്രം നഗ്നര്‍ക്കുള്ളതാണ്. നിങ്ങള്‍ ധരിക്കാത്ത ചെരിപ്പുകള്‍ നിഷ്പാദുകരുടേതാണ്. നിങ്ങള്‍ പൂട്ടി സൂക്ഷിക്കുന്ന പണം ദരിദ്രരുടേതാണ്. നിങ്ങള്‍ ചെയ്യാത്ത ഉപവിപ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യുന്ന അനീതിയാണ്.” വിശുദ്ധ ബാസിലിന്റെ ഈ വാക്കുകള്‍ നമുക്കു മറക്കാതിരിക്കാം.

379 ജനുവരി ഒന്നിന് ”കര്‍ത്താവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ബാസില്‍ മരണമടഞ്ഞു. പൗരസ്ത്യ സന്യാസികളുടെ പിതാവാണ് ബാസില്‍.

Author