Daily Saints

ആഗസ്റ്റ് 2: വേഴ്‌സെല്ലിയിലെ വിശുദ്ധ എവുസേബിയൂസ് മെത്രാന്‍


സര്‍ദീനിയാ ദ്വീപില്‍ ഒരു കുലീന കുടുംബത്തില്‍ എവുസേബിയൂസു ഭൂജാതനായി. പിതാവ് ക്രിസ്തീയ വിശ്വാസത്തെ പ്രതി കാരാഗ്രഹത്തില്‍ കിടന്നാണ് മരിച്ചത്. എവുസേബിയൂസു ഭക്തിയില്‍ വളര്‍ന്നു; വിശുദ്ധ സില്‍വെസ്‌റററിന്റെ കരങ്ങളില്‍നിന്ന് പട്ടം സ്വീകരിച്ചു. 340-ല്‍ പീഡുമോണ്ടില്‍ വെര്‍സെല്ലിയിലെ മെത്രാനായി. അദ്ദേഹം ഇടവക വൈദികര്‍ക്ക് ആശ്രമവാസികളുടെ നിയമമാണ് കൊടുത്തത്. തല്‍ഫലമായി അദ്ദേഹത്തിന്റെ കീഴുണ്ടായിരുന്ന ഇടവക വൈദികര്‍ പല സ്ഥലങ്ങളിലും മെത്രാന്മാരായി.

പ്രശാന്തമായ ഈ ജീവിതം അധികം നാള്‍ നീണ്ടുനിന്നില്ല. കോണ്‍സ്‌ററന്റയിന്‍ ചക്രവര്‍ത്തി ആര്യനായിരുന്നു. 354-ല്‍ മിലാനില്‍ ഒരു സൂനഹദോസു ചേര്‍ന്നു. അത്തനേഷ്യസ്സിനെ ശപിക്കാന്‍ ചക്രവര്‍ത്തി സൂനഹദോസിനോടാവശ്യപ്പെട്ടു. ‘ഇത് അങ്ങയുടെ അഭിപ്രായ പ്രകാരം നിശ്ചയിക്കേണ്ട ഒരു ലൗകിക സംഗതിയല്ല” എന്ന് മെത്രാന്മാര്‍ മറുപടി നല്കി. ‘നിങ്ങള്‍ അനുസരിക്കുക; അല്ലെങ്കില്‍ ബഹിഷ്‌കരിക്കപ്പെടും” എന്ന് ചക്രവര്‍ത്തി പ്രഖ്യാപിച്ചു. അവിടെ സമ്മേളിച്ചിരുന്ന മെത്രാന്മാരെല്ലാം നാടുകടത്തപ്പെട്ടു. എവുസേബിയൂസു ആദ്യം പലസ്തീനായിലേക്കും അവിടെനിന്ന് കപ്പദോച്യായിലേക്കും പിന്നീട് ഈജിപ്തിലേക്കും നാടുകടത്തപ്പെട്ടു. അവിടെയെല്ലാം ബിഷപ്പ് എവുസേബിയൂസ് വളരെയേറെ സഹിക്കേണ്ടിവന്നു.

361-ല്‍ കോണ്‍സ്‌ററന്റയിന്‍ മരിച്ചു. ജൂലിയന്‍ ചക്രവര്‍ത്തി മതത്യാഗി ആയിരുന്നെങ്കിലും എല്ലാ മെത്രാന്മാര്‍ക്കും സ്വന്തം രൂപതകളിലേക്കു മടങ്ങാന്‍ അനുവാദം നല്കി. മാര്‍ഗ്ഗമദ്ധ്യേ അനേകരുടെ വിശ്വാസം ദൃഢവല്‍കരിച്ചുകൊണ്ട് വെഴ്‌സെല്ലി രൂപതയിലേക്ക് അദ്ദേഹം മടങ്ങി. ജെറോം പറയുന്നു 371-ല്‍ എവുസേബിയൂസു മരിച്ചുവെന്ന്


Leave a Reply

Your email address will not be published. Required fields are marked *