Church News

മണിപ്പൂര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം അപലപനീയം: സീറോമലബാര്‍ മാതൃവേദി


കാക്കനാട്: മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം അപലപനീയമാണെന്ന് സീറോമലബാര്‍ മാതൃവേദി. രണ്ടര മാസത്തോളമായി തുടരുന്ന മണിപ്പൂര്‍ കലാപത്തിന്റെ വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ക്കിടയിലാണ് അതിഹീനവും മനുഷ്യത്വരഹിതവുമായ രീതിയില്‍ യുവതികളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. ഇതുപോലെ എത്രയോ സംഭവങ്ങള്‍ നടന്നിരിക്കുന്നു എന്ന് ലളിതവത്കരിക്കുന്ന മണിപ്പൂര്‍ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയും മൗനാനുവാദം നല്‍കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം അതിക്രൂരവും ലജ്ജാകരവുമായ കുറ്റകൃത്യം നടത്തിയവര്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന് സീറോമലബാര്‍ ഗ്ലോബല്‍ മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍ ആവശ്യപ്പെട്ടു.

ഭാരതാംബയുടെ മാനം കവര്‍ന്നിട്ടും ഭരണാധികാരികള്‍ നിഷ്‌ക്രിയത്വം തുടരുന്നത് അപമാനകരമാണ്. ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ക്കെതിരെ ഭാരതത്തിന്റെ മനഃസാക്ഷി ഉണരണമെന്നും കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും പരമാവധി ശിക്ഷ ഉറപ്പാക്കാനും ഭരണകൂടം തയ്യാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഇരയായ സഹോദരിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുണ്ടായ നഷ്ട്ടം അവരുടെ മാത്രമല്ല ഭാരതീയരായ നാം ഒരോരുത്തരുടേതുമാണ്. രാജ്യമെമ്പാടും ഈ ക്രൂരതക്കെതിരെ പ്രതിഷേധമുയര്‍ത്തണമെന്നും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നിയമപാലകരും ബന്ധപ്പെട്ട അധികാരികളും ജാഗ്രത പുലര്‍ത്തണമെന്നും സീറോമലബാര്‍ മാതൃവേദി അഭ്യര്‍ത്ഥിച്ചു.

ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജീസ സി.എം.സി, പ്രസിഡന്റ് ബീന ജോഷി, ജനറല്‍ സെക്രട്ടറി ആന്‍സി മാത്യു, ട്രഷറര്‍ സൗമ്യ സേവ്യര്‍, വൈസ് പ്രസിഡന്റുമാരായ ഗ്രേസി ജെയ്ക്കബ്, ആന്‍സി മാത്യു, ജോയിന്റ് സെക്രട്ടറിമാരായ ഡിംബിള്‍ ജോസ്, ഷീജ ബാബു, മാതൃവേദി സെനറ്റ് അംഗങ്ങള്‍ എന്നിവര്‍ പ്രതിഷേധയോഗത്തിന് നേതൃത്വം നല്‍കി.


Leave a Reply

Your email address will not be published. Required fields are marked *