Church News

വിശുദ്ധ കുര്‍ബാനയും ആരാധനക്രമവും സഭയുടെ ആടയാഭരണങ്ങള്‍: മാര്‍ റാഫേല്‍ തട്ടില്‍


വിശുദ്ധ കുര്‍ബാനയും ആരാധനക്രമവും സഭയുടെ ആടയാഭരണങ്ങളാണെന്നും അത് പരിപാവനമായി കാത്തുസൂക്ഷിക്കണമെന്നും സഭ നിര്‍ദ്ദേശിക്കുന്നതുപോലെ വിശുദ്ധ കുര്‍ബാനയര്‍പ്പണം നടക്കണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന ദേവാലയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ വചന സന്ദേശം പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പള്ളികളില്‍ കുര്‍ബാന മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. കുര്‍ബാനയില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്ന ഒരു ജനതയുണ്ട്. അവരുടെ ബാറ്ററി പവര്‍ പോയിന്റാണ് അള്‍ത്താരയും അവിടെ പങ്കുവയ്ക്കപ്പെടുന്ന വചനവും മുറിക്കപ്പെടുന്ന അപ്പവും. ജനങ്ങളുടെ ആവശ്യവും അനുസരിച്ച് കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന സംസ്‌ക്കാരം വളര്‍ന്നു വരണം. ഇന്ന് സഭ നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാന കാരണം ‘ഇഷ്ടമുള്ളതുപോലെ കുര്‍ബാന ചൊല്ലണം’ എന്ന ആവശ്യമാണ്. ആദ്യത്തെ കൂടാരം എങ്ങനെ നിര്‍മ്മിക്കണമെന്ന് മോശയോടു പറഞ്ഞുകൊടുത്തത് കര്‍ത്താവാണ്. കൂടാരത്തില്‍ എന്തെല്ലാം ഉണ്ടായിരിക്കണമെന്നും ഓരോ വസ്തുക്കളും എവിടെ വയ്ക്കണമെന്നും കല്‍പ്പിച്ചത് ദൈവമാണ്. ദൈവ നിശ്ചയപ്രകാരമാണ് കൂടാരം ക്രമീകരിക്കപ്പെട്ടത്. വിശുദ്ധ കുര്‍ബാനയുടെ കാര്യത്തിലും ദൈവേഷ്ടം നിറവേറ്റണം. ഓരോരുത്തരുടെയും ഇഷ്ടവും സൗകര്യവും അനുസരിച്ച് ചൊല്ലാനുള്ളതല്ല ആരാധനക്രമം. സഭ ക്രിസ്തുവിന്റെ മൗതിക ശരീരമാണ്. ബൈബിളിലെ ഒരു വരിപോലും മാറ്റാന്‍ ആര്‍ക്കും അവകാശമില്ല. അതുപോലെ തന്നെ കുര്‍ബാന പുസ്തകത്തില്‍ തോന്നിയതു ചേര്‍ക്കാനും വെട്ടിക്കളയാനും കഴിയില്ല. അത് കര്‍ത്താവിന്റെ പെസഹാ രഹസ്യത്തിന്റെ അടയാളവും തുടര്‍ച്ചയുമാണ് – മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *