Church News

ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റം അപലപനീയം: സീറോ മലബാര്‍ സഭ


പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെയുണ്ടായ അതിക്രമം തികച്ചും അപലപനീയമാണെന്നും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

അക്രമം ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാവകാശങ്ങളുടെയും മേലുള്ള കടന്നു കയറ്റമായി മാത്രമേ മനസിലാക്കാന്‍ സാധിക്കുകയുള്ളു. മീനച്ചില്‍ താലൂക്കിലുള്ള പല പള്ളികളിലും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നിരന്തരമായി ഉണ്ടാകുന്നുവെന്നാണ് അന്വേഷണത്തില്‍ മനസിലാക്കാന്‍ സാധിച്ചത്. പൂഞ്ഞാര്‍ പള്ളിയിലുണ്ടായ അതിക്രമങ്ങളെ എതിര്‍ത്ത വൈദികനു നേരെയുണ്ടായ ആക്രമണം ഗുരുതരമായ കുറ്റകൃത്യമാണ്. പോലീസും നിയമ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വേണം. പ്രതികള്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന കാരണത്താല്‍ ഈ കുറ്റകൃത്യങ്ങളെ ലഘുവായി കാണാന്‍ പാടില്ല. ഇവ വെറും സാമൂഹിക വിരുദ്ധ, ലഹരി മാഫിയ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല മതസ്പര്‍ദ്ധ വളര്‍ത്തുകയെന്ന ലക്ഷ്യം കൂടിയുള്ളവയാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ ചെറുപ്പക്കാരെ ഇതിനു പ്രേരിപ്പിക്കുന്നവരെയും ഇതിനു പിന്നില്‍ ഗൂഢാലോചനകള്‍ നടത്തുന്നവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ട് – പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു.

പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അടിയന്തരമായി ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ആര്‍ച്ചു ബിഷപ് മാര്‍ ആഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ആര്‍ച്ചു ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കണ്‍വീനര്‍ ബിഷപ് മാര്‍ തോമസ് തറയില്‍, സെക്രട്ടറിമാരായ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ജെയിംസ് കൊക്കാവയലില്‍ എന്നിവര്‍ സംബന്ധിച്ചു.


Leave a Reply

Your email address will not be published. Required fields are marked *