മാര്‍ച്ച് 15: വിശുദ്ധ ലൂയിസേ മാരില്ലാക്ക്


ശതവത്സര സമരത്തിലൂടെ പ്രസിദ്ധനായ ലൂയി മാരില്ലാക്കിന്റെ പുത്രിയാണ് ലൂയിസേ മാരില്ലാക്ക്. വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഉപവി സഹോദരി സഭയുടെ സ്ഥാപകയായ ലൂയിസേ 1591 ഓഗസ്റ്റ് 12-ന് ജനിച്ചു. മൂന്നു വയസുള്ളപ്പോള്‍ അമ്മ മരിക്കുകയും പിതാവ് പുനര്‍ വിവാഹം കഴിക്കുകയും ചെയ്തു.

ലൂയിസേ ഡൊമിനിക്കന്‍ മഠത്തില്‍ ഗ്രീക്കും ലാറ്റിനും പഠിച്ച് അവിടെ താമസിച്ചു. പിതാവിന്റെ മരണശേഷം ആന്റണിലെ ഗ്രാസ് എന്ന ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. വിവാഹശേഷവും ഉപവി പ്രവൃത്തികള്‍ ചെയ്യുന്നതില്‍ അവള്‍ അക്ഷീണയായിരുന്നു. 1625-ല്‍ ഭര്‍ത്താവിന്റെ മരണ ശേഷം ലൂയിസേ ദരിദ്ര സേവനത്തില്‍ വ്യാപൃതയായി.

വെള്ളിയാഴ്ചകളിലും നോമ്പിലെ എല്ലാ ദിവസവും ഒരു മണിക്കൂര്‍ വീതം കര്‍ത്താവിന്റെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചിരുന്നു. ലൂയിസേയുടെ പ്രചോദനത്തില്‍ സഹോദരിമാര്‍ ആശുപത്രികളും സ്‌കൂളുകളും അനാഥമന്ദിരങ്ങളും വൃദ്ധസംരക്ഷണ കേന്ദ്രങ്ങളും ആരംഭിച്ചു. ദൈവസ്‌നേഹത്തില്‍ അധിഷ്ഠിതമായ പരസ്‌നേഹത്തിനു ലൂയിസേ ഉത്തേജകമായ മാതൃകയായിരുന്നു. 69-ാമത്തെ വയസില്‍ ആ സ്‌നേഹദീപം അണഞ്ഞു. 1934-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.

Author