Daily Saints

ജൂലൈ 29: ബഥനിയിലെ വിശുദ്ധ മര്‍ത്ത


ജെറുസലേമില്‍നിന്നു മൂന്നു കിലോമീറ്റര്‍ ദൂരെ ബഥനിയെന്ന ഗ്രാമത്തിലാണു മര്‍ത്ത തന്റെ സഹോദരന്‍ ലാസറിന്റെയും സഹോദരി മേരിയുടെയും കൂടെ വസിച്ചിരുന്നത്. മര്‍ത്തായാണ് ഇവര്‍ മൂന്നുപേരിലും മൂത്തതെന്നു പറയപ്പെടുന്നു.

ഈശോ ലാസറിനെ സന്ദര്‍ശിച്ച ഒരു സന്ദര്‍ഭം വിശുദ്ധ ലൂക്കാ വിവരിച്ചിട്ടുണ്ട്. മര്‍ത്ത ഈശോയെ സ്വീകരിച്ചു സല്‍ക്കരിക്കുന്നതില്‍ സര്‍വ്വഥാ വ്യാപൃതയായിരുന്നു. മറിയം അവിടുത്തേ പാദാന്തികത്തിങ്കലിരുന്ന് അവിടുത്തെ വചനങ്ങള്‍ ശ്രവിച്ചുകൊണ്ടിരുന്നു. മര്‍ത്ത ഈശോയുടെ അടുത്തുചെന്ന് ഉണര്‍ത്തിച്ചു: ‘കര്‍ത്താവേ, പരിചരണത്തിനായി എന്റെ സഹോദരി എന്നെ തനിച്ചു വിട്ടിരിക്കുന്നതിനെപ്പറ്റി അങ്ങേക്ക് ഒരു ചിന്തയുമില്ലേ? എന്നെ സഹായിക്കാന്‍ അവളോടു കല്പിച്ചാലും.’

കര്‍ത്താവ് ഉത്തരമരുളി: ‘മര്‍ത്താ, മര്‍ത്താ, നീ പല കാര്യങ്ങളെപ്പറ്റി ഉല്‍ക്കണ്ഠാകുലയായിരിക്കുന്നു. എന്നാല്‍ അവശ്യകാര്യം ഒന്നു മാത്രമേയുള്ളൂ. മറിയം ആ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍നിന്നു നീക്കം ചെയ്യപ്പെടുകയില്ല.’

ലാസറിന്റെ ഉയിര്‍പ്പില്‍ മര്‍ത്ത തന്റെ ഭാഗം വഹിച്ചിട്ടുണ്ട്. ഈശോ വരുന്നെന്നു കേട്ടപ്പോള്‍ മര്‍ത്ത അവിടുത്തെ സ്വീകരിക്കാനായി ചെന്നു. എന്നാല്‍ മറിയം വീട്ടില്‍ ഇരുന്നതേയുള്ളൂ. മര്‍ത്താ ഈശോയോട് ആവലാതിപ്പെട്ടു: ‘കര്‍ത്താവേ അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കയില്ലായിരുന്നു. എങ്കിലും അങ്ങു ചോദിക്കുന്നതെന്തും ദൈവം നല്കുമെന്ന് ഇപ്പോഴുമെനിക്കറിയാം.’

ഈശോ അരുള്‍ ചെയ്തു: ‘നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.’ അപ്പോള്‍ മര്‍ത്താ അവിടുത്തോടു പറഞ്ഞു: ‘അന്തിമനാളില്‍ പുനരുത്ഥാന ഘട്ടത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം.’ ഈശോ ലാസറിനെ ഉയിര്‍പ്പിച്ചു. താന്‍ ജീവനും പുനരുത്ഥാനവുമാണെന്ന് അവിടുന്നു വാക്കാലും പ്രവൃത്തിയാലും വിശദമാക്കി.

പലസ്തീനയില്‍ ക്രിസ്തുമത മര്‍ദ്ദനം തുടങ്ങിയപ്പോള്‍ ലാസറിന്റെ കുടുംബാംഗങ്ങളും മറ്റു ചിലരും ഒരു നൗകയില്‍ പാവെന്‍സിലേക്കു പുറപ്പെട്ടു. ലാസറിന്റെ ശവകുടീരം മാര്‍ സേയിലും മര്‍ത്തായുടേത് അവിഞ്ഞോണിലും മേരിയുടേതു സെന്റ് ബോമിലും സ്ഥിതി ചെയ്യുന്നു.


Leave a Reply

Your email address will not be published. Required fields are marked *