Daily Saints

സെപ്തംബര്‍ 8: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍


ദാവീദ് രാജാവിന്റെ കുടുംബത്തില്‍ ജൊവാക്കിമിന്റേയും അന്നായുടേയും മകളായി കന്യകാമറിയം ജനിച്ചു. രക്ഷകന്റെ ജനനം സൂര്യോദയമാണെങ്കില്‍ മറിയത്തിന്റെ ജനനം ഉഷകാല നക്ഷത്രത്തിന്റെ ഉദയമാണ്.

ക്രിസ്മസ് ആനന്ദത്തിന്റെ തിരുനാളാണെങ്കില്‍ മേരിമസ് സന്തോഷത്തിന്റേയും കൃതജ്ഞതയുടേയും തിരുനാളായി കൊണ്ടാടേണ്ടതാണ്. ഈശോ ദൈവപുത്രനാകയാല്‍ മേരി ദൈവ മാതാവാണ്.

ബത്‌ലഹേമിലെ തൊഴുക്കൂട്ടില്‍ കിടന്നു കരയുന്ന ചോരക്കുഞ്ഞ് അത്യുന്നതന്റെ പുത്രനാണെന്ന് എങ്ങനെ തോന്നും? അന്നായുടെ ഈ കുഞ്ഞു സുന്ദരിയാണെങ്കിലും മറ്റു കുഞ്ഞുങ്ങളില്‍നിന്നു ബാഹ്യദൃഷ്ടിയില്‍ എന്തു വ്യത്യാസമാണുള്ളത്? അതുകൊണ്ട് ‘ഞാന്‍ കറുത്തവളാണെങ്കിലും അല്ലയോ ജെറൂസലം പുത്രിമാരേ, സുന്ദരിയാണ്,’ എന്ന് ഉത്തമഗീതത്തിലെ വാക്യം മറിയത്തെപ്പറ്റിയാണെന്നു കരുതപ്പെടുന്നു. ഒന്നുകൂടെ ഉറപ്പിച്ചു മണവാളന്‍ പറയുന്നു: ‘മുള്ളുകളുടെ ഇടയില്‍ ലില്ലിയെപ്പോലെയാണു മക്കളില്‍ എന്റെ പ്രിയ,’ അവള്‍ നന്മ നിറഞ്ഞവളാണ്, സര്‍പ്പത്തിന്റെ തല തകര്‍ത്തവളാണ്. ഇവയെല്ലാം പരിഗണിച്ച് മേരീമഹത്വം എന്ന വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ ഗ്രന്ഥത്തില്‍ പറയുന്നതു മറിയത്തിന്റെ ഉത്ഭവ സമയത്ത് അവള്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടുള്ള ഏതു വിശുദ്ധരേക്കാളും പ്രസാദവര പൂര്‍ണ്ണയായിരുന്നുവെന്നാണ്.

ആകയാല്‍ അമലോത്ഭവയായ ദൈവമാതാവിന്റെ ജനനത്തില്‍ സ്വര്‍ഗ്ഗവാസികള്‍ ആനന്ദിക്കുന്നു; ഭൂവാസികള്‍ ആഹ്‌ളാദിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *