സിനഡിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം: കര്‍ദിനാള്‍ മാരിയോ ഗ്രെഷ്


വത്തിക്കാനില്‍ നടക്കുന്ന 16-ാമത് മെത്രാന്‍ സിനഡിന്റെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള ധ്യാനം വത്തിക്കാനില്‍ ഇന്ന് സമാപിക്കും. സിനഡ് ദിനങ്ങളായ ഒക്ടോബര്‍ 2 മുതല്‍ 27 വരെ സിനഡ് അംഗങ്ങളും കത്തോലിക്ക വിശ്വാസികള്‍ മുഴുവനും സിനഡിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ധ്യാനത്തിന് തുടക്കം കുറിച്ചുകൊണ്ട് സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെഷ് പറഞ്ഞു.

വോട്ടവകാശമുളളവരും അല്ലാത്തവരുമായി സിനഡില്‍ പങ്കെടുക്കുന്ന ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്‍മായരുമുള്‍പ്പടെയുള്ള എല്ലാവരെയും ധ്യാനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ധ്യാനത്തിന്റെ ദിവസങ്ങള്‍ സിനഡിന്റെ മുന്നോടിയായുള്ള ദിവസങ്ങളല്ലെന്നും സിനഡിന്റെ അവിഭാജ്യഘടമകാണെന്നും കര്‍ദിനാള്‍ ഗ്രെഷ് പറഞ്ഞു. വാസ്തവത്തില്‍ സിനഡ് മുഴുവന്‍ പ്രാര്‍ത്ഥനയോ ആരാധനയോ ആയി മനസിലാക്കണമെന്നും മനുഷ്യരല്ല ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടതെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

പുതിയ സിനഡല്‍ ശാലയിലായിരുന്നു ധ്യാനം. ഡൊമിനിക്കന്‍ വൈദികനായ ഫാ. തിമോത്തി റാഡ്ക്ലിഫാണ് ധ്യാനം നയിച്ചത്.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.