ജൂണ്‍ പരിസ്ഥിതി മാസമായി ആചരിക്കാന്‍ താമരശ്ശേരി രൂപത:എല്ലാ ഇടവകകളിലും റൂബി ജൂബിലി വൃക്ഷം


താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി ജൂണ്‍ പരിസ്ഥിതി മാസമായി ആചരിക്കും. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പുറപ്പെടുവിച്ചു. ഇന്നലെ (മെയ് 25, ഞായര്‍) രൂപതയിലെ എല്ലാ ദേവാലയങ്ങളിലും സര്‍ക്കുലര്‍ വായിച്ചു.

‘ഫ്രാന്‍സിസ് മാര്‍പാപ്പ ‘അങ്ങേക്ക് സ്തുതി’ എന്ന ചാക്രികലേഖനത്തില്‍ ഭൂമിയെ നമ്മുടെ പൊതുഭവനമായി വിശേഷിപ്പിക്കുന്നുണ്ട് (Laudato Si 17). വിവേകരഹിതമായി സ്വാര്‍ഥതയോടെ പ്രകൃതിയേയും അതിന്റെ വിഭവങ്ങളേയും ചൂഷണം ചെയ്യുന്ന ഇന്ന് ‘പ്രകൃതിയോട് നിരന്തരമായി അനുരജ്ഞനപ്പെടാന്‍’ അദ്ദേഹം ആവശ്യപ്പെടുന്നു (216-221). എല്ലാ ജീവജാലങ്ങളും അധിവസിക്കുന്ന ഭവനവും കുടുംബവുമാണ് ഭൂമി എന്ന തിരച്ചറിവില്‍ ആവാസവ്യവസ്ഥയെ നമുക്ക് സംരക്ഷിക്കാം. പരിപാലിക്കാം. കാര്‍ഷികസംസ്‌കാരവും കാര്‍ഷികാടിത്തറയുമുള്ള നമ്മുടെ രൂപതയെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി സംരക്ഷണം എന്നും പ്രസക്തമാണ്. മലബാറിന്റെ മണ്ണിനെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചത് ഇവിടുത്തെ കര്‍ഷകരുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും ദീര്‍ഘവീക്ഷണവും ആണ്. വികസനത്തിന്റെ പാതയിലൂടെ മുന്നേറിയപ്പോഴും പാരിസ്ഥിതിക ആഘാതങ്ങള്‍ ഏല്‍പ്പിക്കാതെ പരിസ്ഥിതി സംരക്ഷകരായി കര്‍ഷകര്‍ മാറി. എന്നാല്‍ മാറിവരുന്ന ഈ കാലഘട്ടത്തില്‍ പരിസ്ഥിതി ചൂഷണം വര്‍ധിച്ചു വരുന്നു എന്നത് നിരാശാജനകമായ യാഥാര്‍ഥ്യമാണ്. തല്‍സ്ഥിതിയില്‍ പരിസ്ഥിതി സംരക്ഷണം എന്നത് ഒരു അനിവാര്യ തയായി മാറിക്കഴിഞ്ഞു.’ – സര്‍ക്കുലറില്‍ പറയുന്നു.

അന്തരീക്ഷത്തെ മലിനമാക്കുന്ന പുക പുറന്തള്ളുന്ന പ്രവര്‍ത്തനങ്ങള്‍ പരമാവധി കുറയ്ക്കുക, മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും അവ കത്തിക്കുന്നതും ഒഴിവാക്കുക, കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ പാചകരീതികള്‍ അവലംബിക്കുക, നാട്ടിലെ ശുദ്ധജല സ്രോതസ്സുകള്‍ ശുചീകരിക്കുന്ന കൂട്ടായ പ്രവര്‍ത്തനങ്ങള്‍ എല്ലാ ഇടവകകളിലും സംഘടിപ്പിക്കുക, മഴവെള്ള സംഭരണികളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുക, പുരപ്പുറത്ത് വീഴുന്ന മഴവെള്ളം കൊണ്ട് കിണറുകള്‍ ‘റീചാര്‍ജ്’ ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക, പള്ളികളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉപയോഗം പരമാവധി ലഘുകരിക്കുക, ജൈവ-അജൈവ മാലിന്യങ്ങളെ വേര്‍തിരിച്ചു ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുക, കമ്പോസ്റ്റ് പിറ്റുകള്‍ എല്ലാ വീടുകളിലും ക്രമീകരിക്കുക, ബയോഗ്യാസ് പ്ലാന്റുകളുടെ നിര്‍മ്മാണം, മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നിങ്ങനെ പരിസ്ഥിതി സൗഹൃദ നടപടികളും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു.

റൂബി ജൂബിലിയുടെ ഭാഗമായി 2025 മെയ് 10-ന് താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ രൂപതാംഗങ്ങള്‍ ഒന്നുചേര്‍ന്ന് വയനാട് ചുരം ശുചീകരിച്ചിരുന്നു.

കഴിഞ്ഞ നാല്പതുവര്‍ഷം ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങളുടെയും രൂപതാംഗങ്ങളുടെ കൃതജ്ഞതയുടെയും അടയാളമായി ജൂണ്‍ ഒന്നിന് എല്ലാ ദേവാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് ഒരു മരത്തൈ (റൂബി ജൂബിലി വൃക്ഷം) നടണമെന്നും സര്‍ക്കുലറിലൂടെ ബിഷപ് നിര്‍ദ്ദേശിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *