നവംബര്‍ 7: വിശുദ്ധ വില്ലിബ്രോര്‍ഡ്


നോര്‍ത്തമ്പര്‍ലന്റില്‍ 658-ല്‍ ഭക്തരായ മാതാപിതാക്കന്മാരില്‍നിന്നു വില്ലിബ്രോര്‍ഡ് ജനിച്ചു. ഏഴു വയസ്സാകുന്നതിനു മുമ്പുതന്നെ ബാലനെ വിശുദ്ധ വില്‍ഫ്രിഡിന്റെ കീഴിലുള്ള ആശ്രമത്തില്‍ പഠിക്കാനയച്ചു. വിശുദ്ധന്റെ പിതാവു വില്‍ഗിസ് വാര്‍ദ്ധക്യത്തില്‍ ഒരാശ്രമം സ്ഥാപിച്ച് അതില്‍ താമസിച്ചു മരിക്കയാണു ചെയ്തത്. 20 വയസ്സുള്ളപ്പോള്‍ വില്ലിബ്രോര്‍ഡ് ആബട്ടിന്റെ അനുവാദത്തോടുകൂടെ ഉപരിപഠനത്തിനായി അയര്‍ലന്‍ഡിലേക്കു പോയി. അവിടെ വിശുദ്ധ എഗ്ബര്‍ട്ടിന്റെയും വാഴ്ത്തപ്പെട്ട വിഗ്‌ബെര്‍ട്ടിന്റെയും കീഴില്‍ 12 വര്‍ഷം താമസിച്ചു. വിനയവും എളിമയും ശാന്തതയും അദ്ദേഹത്തിന്റെ പ്രകൃതിയെ എത്രയും മധുരമാക്കി. വില്ലി ബ്രോര്‍ഡ് വൈദികനായി.

ജര്‍മ്മനിയില്‍ സുവിശേഷം പ്രസംഗിക്കാനാണു ഫാ. വില്ലിബ്രോര്‍ഡിനെ നിയോഗിച്ചത്. വിശുദ്ധ സ്വിഡ് ബെര്‍ട്ടും വേറെ പത്തു സന്യാസികളും അദ്ദേഹത്തിന്റെ കൂടെപ്പോയി. വിശുദ്ധ സ്വിഡ്‌ബെര്‍ട്ടു ബെര്‍ഗ്ഗില്‍ മെത്രാനായി നിയമിതനായി. ഈ മിഷനറിമാരുടെ സുവിശേഷപ്രസംഗം വമ്പിച്ച വിജയമായിരുന്നു. അന്നത്തെ രാജാവു പെപ്പിന്‍ വില്ലിബ്രോര്‍ഡിനെ മെത്രാനാക്കാന്‍ ശുപാര്‍ശ ചെയ്തു. വളരെ വൈമുഖ്യത്തോടെ
അദ്ദേഹം മെത്രാന്‍പദം സ്വീകരിച്ചു യുട്രെക്ടില്‍ താമസിക്കാന്‍ തുടങ്ങി.

പ്രസന്നവദനനും മധുരഭാഷിയുമായ ആര്‍ച്ചുബിഷപ് അക്ഷീണം ദൈവത്തിന്റെ സഭയ്ക്കുവേണ്ടി അധ്വാനിച്ചു. അനേകര്‍ മാനസാന്തരപ്പെട്ടു. പള്ളികള്‍ പലത് അദ്ദേഹം സ്ഥാപിച്ചു; അത്ഭുതങ്ങള്‍ അനേകം പ്രവര്‍ത്തിച്ചു. ദൈവത്തിനും മനുഷ്യനും സംപ്രീതനായി അമ്പതുകൊല്ലം അദ്ദേഹം യുക്ട് മെത്രാപ്പോലീത്താ സ്ഥാനം വഹിച്ചു. ഫ്രീസിയരുടെ ഇടയില്‍ അദ്ദേഹം വമ്പിച്ച വിജയം വരിച്ചു; ഹെലി ഗോളന്റിലും ഡെന്‍മാര്‍ക്കിലും അദ്ദേഹത്തിന് അത്രയും വിജയമുണ്ടായില്ല.

ഐറിസ്റ്റാലിലെ പെപ്പിന്റെ സഹായത്തോടുകൂടെ ലക്‌സംബര്‍ഗില്‍ എക്ടെര്‍നാക്കില്‍ ഒരാശ്രമം സ്ഥാപിച്ചു, വാര്‍ദ്ധക്യത്തില്‍ അവിടേക്കു താമസം മാറി. 81-ാമത്തെ വയസ്സില്‍ അദ്ദേഹം ഭാഗ്യമോടെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

Author


Leave a Reply

Your email address will not be published. Required fields are marked *