Daily Saints

ഡിസംബര്‍ 3: വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍


‘ഒരു മനുഷ്യന്‍ ലോകം മുഴുവന്‍ നേടിയാലും അവന്റെ ആത്മാവു നശിച്ചാല്‍ അവനെന്തുപ്രയോജനം?’ എന്ന വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ ചോദ്യത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് ആധ്യാത്മികാഭ്യാസങ്ങളിലൂടെ ജീവിതം നവീകരിച്ച വ്യക്തിയാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. 1506-ല്‍ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച ഫ്രാന്‍സിസ് ഭൗതിക സമ്പത്തെല്ലാം ഉപേക്ഷിച്ച് 1537-ല്‍ വെനീസ്സില്‍ വച്ച് വൈദിക പട്ടം സ്വീകരിക്കുകയും 1542 മെയ് ആറിന് പ്രേക്ഷിത വേലക്കായി ഇന്ത്യയിലെത്തുകയും ചെയ്തു.

ഇന്ത്യ, മലാക്ക, ജപ്പാന്‍ എന്നീ മൂന്നു രാജ്യങ്ങളില്‍ പത്തുവര്‍ഷം സേവ്യര്‍ അധ്വാനിച്ചു. ദരിദ്രരുടെ ഭക്ഷണം കഴിച്ച്, ദരിദ്രരോടു കൂടെ ജീവിച്ചു. പകല്‍ പ്രസംഗത്തിലും പഠനത്തിലും രാത്രി ദീര്‍ഘമായ പ്രാര്‍ത്ഥനയിലും അദേഹം കഴിച്ചു കൂട്ടി. അധ്യാത്മികാഹ്ലാദങ്ങള്‍ ലഭിക്കുമ്പോള്‍ ‘മതി കര്‍ത്താവേ മതി’ എന്നും സങ്കടങ്ങളും കുരിശുകളും വരുമ്പോള്‍ ‘കൂറേക്കൂടി, കര്‍ത്താവേ, കൂറേക്കൂടി’ എന്നും അദേഹം അപേക്ഷിച്ചികൊണ്ടിരുന്നു.

‘എനിക്ക് ആത്മാക്കളെ തരിക ശേഷമെല്ലാം അങ്ങ് എടുത്തുകൊള്ളുക. സ്വന്തം കാര്യം നോക്കാതെ ആത്മാര്‍ത്ഥമായി ഈശോയുടെ താല്‍പര്യങ്ങള്‍ക്കായി പരിശ്രമിക്കുന്ന കൂടുതല്‍ മിഷണറിമാരുണ്ടായിരുന്നെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ മാനസാന്തരപ്പെടുമായിരുന്നു’ എന്നായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ പറഞ്ഞിരുന്നത്. ആത്മാക്കള്‍ക്കുവേണ്ടി ദാഹിച്ച വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ 1552 ഡിസംബര്‍ രണ്ടിന് സ്വര്‍ഗീയ വസതിയിലേക്ക് യാത്രയായി. വിശുദ്ധനെപ്പോലെ ആത്മാക്കളുടെ രക്ഷയ്ക്കായി നമുക്കും പ്രാര്‍ത്ഥിക്കാം.


Leave a Reply

Your email address will not be published. Required fields are marked *