Daily Saints

ഡിസംബര്‍ 4: വിശുദ്ധ ജോണ്‍ ഡമസീന്‍ – വേദപാരംഗതന്‍


പൗരസ്ത്യ സഭാ പിതാക്കന്മാരില്‍ ഒടുവിലത്തെ ആളാണ് വിശുദ്ധ ജോണ്‍ ഡമസീന്‍. അദേഹം സിറിയയിലെ ഡമാസ്‌കസില്‍ ജനിച്ചു. അങ്ങനെയാണ് ഡമസീന്‍ എന്ന പേരുവീണത്. പിതാവിന്റെ മരണ ശേഷം 730-ല്‍ ജോണ്‍ ജെറുസലേമിനു സമീപമുള്ള വിശുദ്ധ സബാസിന്റെ സന്യാസാശ്രമത്തില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ പ്രഭാഷണ മികവ് ക്രമേണ പ്രശസ്തമായി. പല ഗ്രന്ഥങ്ങളും അദേഹം രചിച്ചു. ദൈവമാതാവിനോടുള്ള അദ്ദേഹത്തിന്റെ ഭക്തിയും പരിശുദ്ധ അമ്മയുടെ തിരുനാളുകള്‍ക്കുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളും വിഖ്യാതമാണ്. വിശുദ്ധരുടെ പ്രതിമാവന്ദനത്തെ നീതീകരിക്കുന്ന അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ അത്യൂജ്ജ്വലങ്ങളാണ്.

ജോണ്‍ പറയുന്നു: ‘വിശുദ്ധരെ ക്രിസ്തുവിന്റെ സ്‌നേഹിതരും ദൈവത്തിന്റെ മക്കളും അവകാശികളുമായി വന്ദിക്കേണ്ടതാണ്. കര്‍ത്താവിന്റെ ആഗമനത്തെ പ്രഖ്യാപിച്ച നീതിമാന്മാരുടെയും താപസരുടെയും രക്തസാക്ഷികളുടെയും അപ്പസ്‌തോലന്മാരുടെയും ജീവിതം ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച് അവരുടെ വിശ്വാസവും ശരണവും സ്‌നേഹവും തീക്ഷണതയും സഹനങ്ങളിലുള്ള ക്ഷമയും മരണം വരെയുള്ള നിലനില്‍പ്പും നമുക്ക് അനുകരിക്കാം. അങ്ങനെ അവരുടെ മഹത്വത്തിന്റെ കിരീടത്തില്‍ ഭാഗഭാക്കാകാം”

വിശുദ്ധ ജോണിന്റെ തൂലികയെ ഭയന്ന ഖലീഫ അദേഹത്തിന്റെ വലതു കൈ വെട്ടി തെരുവിന്റെ മധ്യേ കഴുമരത്തില്‍ കെട്ടിത്തൂക്കിയിട്ടു. ‘തീക്ഷ്ണമായ പ്രാര്‍ത്ഥന കൂടാതെയുള്ള ബുദ്ധി ജീവിതം മനഃപകര്‍ച്ചയ്ക്കു മാത്രമേ സഹായിക്കൂ. കാറ്റ് വിളക്കു കെടുത്തുന്നതുപോലെ യുക്തിവാദം പലപ്പോഴും പ്രാര്‍ത്ഥനയുടെ ആന്തരീക ചൈതന്യം നശിപ്പിക്കുന്നു’ – എന്ന അദേഹത്തിന്റെ വാക്കുകള്‍ അദേഹത്തിന്റെ പ്രാര്‍ത്ഥനാ ജീവിതത്തെ വെളിപ്പെടുത്തുന്നു. വിശുദ്ധ ജോണിനെപ്പോലെ നമുക്കും പ്രാര്‍ത്ഥനയുടെ മനുഷ്യരാകാം.


Leave a Reply

Your email address will not be published. Required fields are marked *