ആഗസ്റ്റ് 26: വിശുദ്ധ സെഫിറീനുസ് പാപ്പാ


വിക്ടര്‍ മാര്‍പ്പാപ്പായുടെ പിന്‍ഗാമിയാണ് സെറീഫിനൂസു; അദ്ദേഹം റോമക്കാരന്‍തന്നെ ആയിരുന്നു. സെവേരൂസു ചക്രവര്‍ത്തിയുടെ പീഡനം ആരംഭിച്ച 202-ാം ആണ്ടില്‍ത്തന്നെ യാണ് ഈ മാര്‍പ്പാപ്പാ ഭരണമേറ്റത് . 9 വര്‍ഷത്തേക്ക് നീണ്ടു നിന്ന ഈ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദനകാലത്ത് മാര്‍പ്പാപ്പാ ആയിരുന്നു ക്രിസ്ത്യാനികളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നത്. രക്തസാക്ഷികള്‍ അദ്ദേഹത്തിന്റെ ആനന്ദവും, മതത്യാഗികളും പാഷണ്ഡികളും അദ്ദേഹത്തിന്റെ ഹൃദയത്തെ കുത്തി മുറിച്ച കുന്തങ്ങളുമായിരുന്നു. പരിശുദ്ധാത്മാവിന്റെ ഭാഗം അഭിനയിച്ച് ക്രിസ്തുവിന്റെ രണ്ടാം ആഗമനത്തിന് ജനങ്ങളെ ഒരുക്കാന്‍ തുടങ്ങിയ മോന്തനൂസ് എന്ന പാഷണ്ഡിയെ ശപിച്ചു മോന്തനിസ്‌ററു പാഷണ്ഡതയെ തകര്‍ത്തത് സെഫിറീനൂസ് മാര്‍പാപ്പായാണ്. മോന്തനിസം സ്വീകരിക്കുകയും ചില പാപങ്ങള്‍ക്ക് മോചനമില്ലെന്ന് വാദിക്കുകയും ചെയ്ത പ്രസിദ്ധ പണ്ഡിതന്‍ ടെര്‍ടൂളിയന്റെ അധഃപതനം ഹൃദയഭേദനത്തോടെയാണ് മാര്‍പ്പാപ്പാ ദര്‍ശിച്ചത്.

മാര്‍സിയന്‍, പ്രാക്‌സെയാസ്, വലെന്റയിന്‍, രണ്ടു തെയോഡോട്ടസ്സുമാര്‍ എന്നീ പാഷണ്ഡികള്‍ മാര്‍പ്പാപ്പായോട് വളരെ നിന്ദാപൂര്‍വ്വം പെരുമാറുകയുണ്ടായി. എങ്കിലും മാര്‍പ്പാപ്പാ അവയെല്ലാം അവഗണിച്ച് തിരുസ്സഭയുടെ വിശ്വാസ സത്യങ്ങള്‍ സംരക്ഷിച്ചു. കലിസ്‌ററസ്സിന്റെ ഭൂഗര്‍ഭാലയം സഭ യ്ക്കായി വാങ്ങിച്ചതു ഈ മാര്‍പ്പാപ്പായുടെ കാലത്താണ്. കുര്‍ ബാന ചൊല്ലാനുള്ള കാസ മരംകൊണ്ട് ഉണ്ടാക്കരുതെന്നും ഇദ്ദേഹം നിശ്ചയിച്ചു. അങ്ങനെ സംഭവബഹുലമായ 17 കൊല്ലത്തെ വാഴ്ച്യ്ക്കുശേഷം 219-ല്‍ മാര്‍പ്പാപ്പാ നിര്യാതനായി. ആഗസ്‌ററ് 26-ാം തീയതി സംസ്‌ക്കരിച്ചു. സാധാരണമായി ഇദ്ദേഹത്തെ രക്തതസാക്ഷിയെന്നാണ് വിളിക്കുന്നത്; കാരണം പലപ്പോഴായി അത്രമാത്രം ഈ പാപ്പാ മര്‍ദ്ദകരുടെ കരങ്ങളില്‍നിന്ന് സഹിച്ചിട്ടുണ്ട്.

Author