നവംബര്‍ 3: വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറെസ്സ്


സുന്ദരിയായ റോസ പുണ്യവതി ജനിച്ച ലീമാ നഗരത്തിലാണ് ഈ നീഗ്രോ പുണ്യവാന്റെയും ജനനം. ജ്ഞാനസ്‌നാന സര്‍ട്ടിഫിക്കറ്റ് വായിക്കേണ്ടതുതന്നെ. ‘1579 നവം ബര്‍ 9-ന് ബുധനാഴ്ച ഞാന്‍ മാര്‍ട്ടിനെ ജ്ഞാനസ്‌നാനപ്പെടുത്തി. പിതാവ് അജ്ഞാതനാണ്. അമ്മ അന്നാ വെലാസ് കെസ്സ് ഹോരയാണ്. ജ്ഞാനസ്‌നാന പിതാക്കന്മാര്‍ ജൂവാന്‍ ഡെബ്രിവിയെസ്‌ക്കായും അന്നാ ഡെ എത്ത് കാര്‍സെനയുമാണ് എന്ന് ഇടവക വികാരി ഡോണ്‍ ജൂവാന്‍ അന്തോനിയോ പൊളാങ്കോ.’

അച്ഛന്‍ അജ്ഞാതനൊന്നുമായിരുന്നില്ല. ജൂവാന്‍ഡെ പോറസു പ്രഭുവാണെന്ന് എല്ലാ അയല്‍ക്കാര്‍ക്കും അറിയാവുന്ന സംഗതിയാണ്. അമ്മ പനാമക്കാരിയായ ഒരു നീഗ്രോ ആയിരുന്നു. ന്യായമായ ഒരു വിവാഹമായിരുന്നില്ല അവരുടേത്. മാര്‍ട്ടിന്‍ അമ്മയെപ്പോലെ നീഗ്രോയും സഹോദരി ജൂവാന അച്ഛനെപ്പോലെ യൂറോപ്യന്‍ വര്‍ണ്ണമുള്ളവളുമായി രുന്നു. കൂട്ടുകാര്‍ ഓടിക്കളിക്കുമ്പോള്‍ മാര്‍ട്ടില്‍ വിശുദ്ധ സെബാസ്റ്റിയന്റെ ദൈവാലയത്തില്‍ ഭക്തസ്തീകളെപ്പോലെ പ്രാര്‍ത്ഥിക്കുകയായിരുന്നു പതിവ്. അമ്മ മാര്‍ട്ടിനു കൊടുത്തിരുന്ന ഭക്ഷണവും വസ്ത്രങ്ങളും അവന്‍ ദരിദ്രര്‍ക്ക് കൊടുക്കുകയാണ് ചെയ്തിരുന്നത്.

മാര്‍ട്ടിന്റെ സ്വഭാവഗുണത്തെപ്പറ്റി കേട്ട പിതാവ് രണ്ടു കുട്ടികളേയും ഇക്വഡോറിലേക്കു കൊണ്ടുപോയി ഇളയച്ഛന്റെ കൂടെ നിര്‍ത്തി പഠിപ്പിച്ചു. മാര്‍ട്ടിന്‍ എഴുതാനും വായിക്കാനും പഠിച്ചു. പത്തു വയസ്സുള്ളപ്പോള്‍ അവന്‍ അമ്മയുടെ അടുക്കലേക്കു മടങ്ങി. ഉദ്ദേശം പതിമൂന്നു വയസ്സുള്ളപ്പോള്‍ മാര്‍ട്ടിന്‍ ഒരു ഡോക്ടരുടെ സഹായിയായി. സ്വാമിനിയോട് ഒരു തിരി വാങ്ങി രാത്രി ഏതെങ്കിലും സദ്ഗ്രന്ഥം വായിച്ചിരുന്നു. ആശുപത്രിയില്‍ എല്ലാവര്‍ക്കും നല്ല സേവനം നല്കണമെന്ന് ഒരാഗ്രഹം മാത്രമേ മാര്‍ട്ടിനുണ്ടായിരുന്നുള്ളൂ. പതിനഞ്ചു വയസ്സുള്ളപ്പോള്‍ മാര്‍ട്ടിന്‍ ഡൊമിനിക്കന്‍ സഭയില്‍ ആത്മായ സഹോദരനായി ചേര്‍ന്നു അങ്ങേയറ്റം സ്‌നേഹത്തോടും ത്യാഗത്തോടുംകൂടെ രോഗികളെ ശുശ്രൂഷിച്ചു വന്നു.

മാര്‍ട്ടിന്റെ ഉപവിയും എളിമയും പ്രാര്‍ത്ഥനയിലുള്ള തീക്ഷണതയും കണ്ട് 9 വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ സഹോദരനായി വ്രതവാഗ്ദാനം ചെയ്യാന്‍ അനുവദിച്ചു. പല രാത്രികളും പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലുമാണ് അദ്ദേഹം ചെലവഴിച്ചിരുന്നത്. പകല്‍ രോഗികളെ വര്‍ണ്ണഭേദം കൂടാതെ ശ്രദ്ധാപൂര്‍വ്വം ശുശ്രൂഷിച്ചുകൊണ്ടിരുന്നു. ആഫ്രിക്കയില്‍നിന്ന് വന്ന അടിമകള്‍ക്കായി ഒരു അനാഥശാല അദ്ദേഹം സ്ഥാപിച്ചു.

ആഴ്ചതോറും 26,000 രൂപയുടെ ദാനധര്‍മ്മം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഈ സംഖ്യ മുഴുവനും ധനികരില്‍നിന്ന് പിരിച്ചെടുത്തതാണ്. പുതപ്പോ, മെഴുകുതിരിയോ, കുപ്പായമോ, ഭക്ഷണമോ ആവശ്യമുള്ളവര്‍ക്കൊക്കെ അദ്ദേഹം കൊടുത്തിരുന്നു. ഉപവിയുടെ മാര്‍ട്ടിന്‍ എന്നാണ് ജനങ്ങള്‍ വിളിച്ചിരുന്നത്.

ക്രമേണ ജനങ്ങള്‍ അദ്ദേഹത്തെ അത്ഭുതപ്രവര്‍ത്തകനും പരഹൃദയജ്ഞാനിയുമായ ഒരു വിശുദ്ധനായി പരിഗണിക്കാന്‍ തുടങ്ങി. വെറും സ്പര്‍ശനം കൊണ്ടോ കുരിശടയാളം വരച്ചോ അദ്ദേഹം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രാര്‍ത്ഥനാ വേളയില്‍ അദ്ദേഹത്തിന്റെ ശരീരം വായുവില്‍ ഉയര്‍ന്നിരുന്നുവത്രെ. ഒരിക്കല്‍ അദ്ദേഹം ആശ്രമ ദൈവാലയത്തിന്റെ കുരിശു രൂപത്തിന്റെ മുമ്പില്‍ നില്ക്കുമ്പോള്‍ കര്‍ത്താവിന്റെ പാദം വരെ അദ്ദേഹത്തിന്റെ പാദം ഉയര്‍ന്നതായി പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നു. ദ്വിസ്ഥലസാന്നിദ്ധ്യവും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്.

മാര്‍ട്ടിന്‍ 60-ാമത്തേ വയസ്സിലാണ് മരിച്ചത്; ലീമാ മുഴുവനും വിലപിച്ചു. പെറുവിലെ വൈസ്റോയിയും രണ്ടു മെത്രാന്മാരും ഒരു പ്രഭുവുമാണ് ശവമഞ്ചം വഹിച്ചത്.


Leave a Reply

Your email address will not be published. Required fields are marked *