നവംബര്‍ 5: വിശുദ്ധ സക്കറിയാസും എലിസബത്തും


ഹെറോദോസ് രാജാവിന്റെ കാലത്ത് ആബിയായുടെ കുടുംബത്തില്‍ ജനിച്ച ഒരു പുരോഹിതനാണ് സക്കറിയാസ്. അഹറോന്റെ പുത്രിമാരിലൊരാളായ എലിസബത്തായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അവള്‍ വന്ധ്യയായിരുന്നതിനാല്‍ അവര്‍ക്ക് മക്കളില്ലായിരുന്നു. ഇരുവരും വയോവൃദ്ധരായി.

അങ്ങനെയിരിക്കേ ഒരു ദിവസം ധൂപാര്‍പ്പണസമയത്ത് ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ‘സക്കറിയാസേ, ഭയപ്പെടേണ്ടാ. നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും, അവന് യോഹന്നാനെന്നു പേരിടണം.’ സക്കറിയാസ് ഈ വാക്കുകള്‍ വിശ്വസിച്ചില്ല. അപ്പോള്‍ ദൈവദൂതന്‍ പറഞ്ഞു: ‘ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേലാകുന്നു. ഈ സദ്വാര്‍ത്ത നിന്നെ അറിയിക്കുവാന്‍ ദൈവം എന്നെ അയച്ച താണ്; അവ നീ വിശ്വസിക്കായ്കയാല്‍ ഇത് സംഭവിക്കുന്നതു വരെ നീ സംസാരശക്തി നഷ്ടപ്പെട്ട ഊമനായിരിക്കും.’

മാലാഖായുടെ വചനം പോലെതന്നെ സംഭവിച്ചു. എലിസബത്ത് യഥാകാലം ഒരാണ്‍കുട്ടിയെ പ്രസവിച്ചു. കുട്ടിക്ക് പേരിടേണ്ട ദിവസം വന്നപ്പോള്‍ യോഹന്നാനെന്ന് പേരിടണമെന്ന് എലിസബത്ത് പറഞ്ഞു. അങ്ങനെ ആ കുടുംബത്തിലാര്‍ക്കും പേരില്ലല്ലോ എന്ന് ചിലര്‍ വാദിച്ചപ്പോള്‍ പിതാവിന്റെ അഭിപ്രായം എഴുതിക്കാണിക്കാന്‍ ആവശ്യപ്പെട്ടു. ‘യോഹന്നാന്‍ എന്നായിരിക്കണം അവന്റെ പേര്’ എന്ന് എഴുത്തുപലകയില്‍ അതെഴുതി. എല്ലാവരും അത്ഭുതപ്പെട്ടുപോയി.

സക്കറിയാസ് ദൈവത്തെ സ്തുതിച്ചു, ‘ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവനാകട്ടെ,’ (ലൂക്കാ 1: 68-79) എന്ന സങ്കീര്‍ത്തനം പാടി. പ്രസ്തുത സങ്കീര്‍ത്തനത്തില്‍ സക്കറിയാസ് ഇങ്ങനെ പ്രവചിച്ചു: ‘കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകന്‍ എന്ന് നീ വിളിക്കപ്പെടും. കര്‍ത്താവിനു വഴിയൊരുക്കാന്‍ നീ അവിടുത്തെ മുമ്പേ പോകും.’

ദൈവമാതാവ് ഗര്‍ഭിണിയായ എലിസബത്തിനെ സന്ദര്‍ശിച്ച് ശുശ്രൂഷിക്കുകയുണ്ടായിട്ടുണ്ട്.

Author