ജനുവരി 23: വിശുദ്ധ വിന്‍സെന്റ് പലോട്ടി


പല്ലോട്ടയില്‍ സഭാസ്ഥാപകനായ വിന്‍സെന്റ് പലോട്ടി റോമയില്‍ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1820-ല്‍ അദ്ദേഹം രൂപതാ വൈദികനായി. കുറേനാള്‍ ദൈവശാസ്ത്രം പഠിച്ച ശേഷം റോമായില്‍ തന്നെ ആത്മരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടു.

അദ്ദേഹത്തിന്റെ ശ്ലൈഹിക പ്രവര്‍ത്തനങ്ങളോട് കിടപിടിക്കാവുന്നത് അദ്ദേഹത്തിന്റെ പ്രായശ്ചിത്ത പ്രവര്‍ത്തികളാണ്. 1837 ലെ കോളറ ബാധയുടെ ഇടയ്ക്ക് സ്വന്തം ജീവന്‍ പണയം വച്ചാണ് അദ്ദേഹം രോഗികളെ ശുശ്രൂഷിച്ചത്. കത്തോലിക്കാ പ്രവര്‍ത്തന സംഘമായി 12 പേരേടുകൂടി ആരംഭിച്ച സംഘടന ഇന്ന് ലോകമാസകലം വ്യാപിച്ചിട്ടുണ്ട്.

പൗരസ്ത്യസഭകളുടെ പുനരൈക്യത്തിനുവേണ്ടി അദ്ദേഹം എപ്പിഫനി ആചരിക്കാന്‍ തുടങ്ങി. വേദപ്രചാരവേലയില്‍ അതീവ തല്‍പരനായിരുന്ന ഫാ. വിന്‍സെന്റ് 1963-ല്‍ വിശുദ്ധനെന്ന് നാമകരണം ചെയ്യപ്പെട്ടു. ആത്മരക്ഷാ തീക്ഷ്ണതയും പ്രായശ്ചിത്താനുഷ്ഠാനങ്ങളുമാണ് ഫാ. വിന്‍സെന്റ് പലോട്ടിയെ വിശുദ്ധനാക്കിയത്. സഹനം കൂടാതെ വിശുദ്ധിയില്ല എന്നതിന് ഉത്തമോദാഹരണമാണ് വിശുദ്ധ വിന്‍സെന്റ്.

Author