ഡിസംബര്‍ 22: വിശുദ്ധ ഫ്രാന്‍സെസു സേവിയര്‍ കബ്രീനി


1850 ജൂലൈ 15ന് ദക്ഷിണ ഇറ്റലിയില്‍ സാന്ത് ആഞ്ചലോ എന്ന നഗരത്തില്‍ ഭക്തരായ മാതാപിതാക്കന്മാരില്‍ നിന്നും ഫ്രാന്‍സെസു സേവിയര്‍ കബ്രീനി ജനിച്ചു. വിശുദ്ധ കുര്‍ബാനയിലും കുടുംബപ്രാര്‍ത്ഥനയിലും കബ്രീനിയുടെ കുടുംബം മുടക്കം വരുത്തിയിരുന്നില്ല. പഠനശേഷം അധ്യാപികയായ അവള്‍ മഠത്തില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. ഗൊഡോഞ്ഞായിലെ ദൈവപരിപാലന അനാഥശാലയില്‍ അവള്‍ സേവനം ആരംഭിച്ചു. അനാഥശാല പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ തിരുഹൃദയത്തിന്റെ മിഷ്‌നറി സഹോദരിമാര്‍ എന്ന സഭ അവള്‍ ആരംഭിച്ചു.

”എന്നെ ശക്തിപ്പെടുത്തുന്നവനില്‍ എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും” എന്നായിരുന്നു അവളുടെ മുദ്രാവാക്യം. ബാല്യം മുതല്‍ ഫ്രാന്‍സെസിന് ചൈനയിലേക്ക് മിഷ്‌നറിയായി പോകണമെന്നായിരുന്നു ആഗ്രഹം. പതിമൂന്നാം ലയോന്‍ പാപ്പാ അവളോട് അമേരിക്കയില്‍ പോയി ഇറ്റാലിയന്‍ കുടിയേറ്റക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാന്‍ ആവശ്യപ്പെട്ടു.

35 വര്‍ഷത്തെ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കിടെ ദരിദ്രര്‍ക്കും, പരിത്യക്തര്‍ക്കും, രോഗികള്‍ക്കും, നിരക്ഷരര്‍ക്കുമായി 67 സ്ഥാപനങ്ങള്‍ തുടങ്ങി. മലമ്പനി പിടിപ്പെട്ട് സിസ്റ്റര്‍ കബ്രീനി മരണമടഞ്ഞു. മറ്റുള്ളവരുടെ ദൃഷ്ടിയില്‍പ്പെടാതെ മുള്ളുകളില്‍ കൂടി നടക്കുക. എളിമപ്പെടുത്താന്‍ അഭിലഷിക്കുക, എന്ന് പറയുകയും അത് സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു വിശുദ്ധ കബ്രീനി.

Author