Daily Saints

ജൂണ്‍ 5: വിശുദ്ധ ബോണിഫസ് മെത്രാന്‍ രക്തസാക്ഷി


വിശുദ്ധ ബോനിഫസ് ഇംഗ്ലണ്ടില്‍ ഡെവോണ്‍ഷയറില്‍ 680-ല്‍ ജനിച്ചു. വിന്‍ഫ്രിഡ് എന്നായിരുന്നു ജ്ഞാനസ്‌നാന നാമം. പരിശുദ്ധരായ സന്യാസികളുമായുള്ള ഇടപഴക്കം വിന്‍ഫ്രിഡിനെ ആ വഴിക്കു തിരിച്ചു. മുപ്പതാമത്തെ വയസ്സില്‍ പുരോഹിതനായ വിന്‍ഫ്രിഡ് ആദ്യം ഫീസ് ലന്റിലും പിന്നീടു ജെര്‍മ്മനിയിലും സുവിശേഷപ്രചാരണത്തിലേര്‍പ്പെട്ടു. ബവേ രിയായില്‍ വളരെ മാനസാന്തരങ്ങളുണ്ടായി ഫീസുലന്റില്‍ പതിമൂന്നുവര്‍ഷം ആര്‍ച്ചുബിഷപ്പു വിശുദ്ധ വില്ലെബാന്റിനെ സഹായിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്നു ഭയന്നു ഫാദര്‍ വിന്‍ഫ്രിഡ് ജെര്‍മ്മനിയിലേക്കു മടങ്ങി. അക്കാലത്തു മാര്‍പ്പാപ്പാ ഫാദര്‍ വിന്‍ഫ്രിഡിനെ റോമായിലേക്കു വിളിച്ചു.

വിന്‍ഫ്രിഡിന്റെ വിജയത്തില്‍ സന്തുഷ്ടനായ മാര്‍പ്പാപ്പാ 723-ല്‍ അദ്ദേഹത്തെ മെത്രാനായി അഭിഷേചിക്കുകയും പേര് ബോനിഫസ് എന്നു മാറ്റുകയും ചെയ്തു. ബിഷപ്പു ഹെസ്സെയിലേക്കു തിരിച്ചുവന്നു ജൂപ്പിറ്ററിനു പ്രതിഷ്ഠിച്ചിരുന്ന ഒരു ഓക്കുതടി വെട്ടിപ്പൊളിച്ച് ആ മരം കൊണ്ട് ഒരു പള്ളി പണിയിച്ചു. ഇംഗ്‌ളണ്ടില്‍ നിന്നു കുറെ വൈദികരെക്കൂടെ വരുത്തി ബോനിഫസു തന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി. ഗ്രിഗറി ദ്വിതീയന്‍, ഗ്രിഗറില്‍ തൃതീയന്‍, സക്കറി എന്ന് മൂന്നു മാര്‍പ്പാപ്പാമാരുടെ കീഴില്‍ ജോലിചെയ്തു. എല്ലാവരും അദ്ദേഹത്തെ വിശുദ്ധനെപ്പോലെയാണു കരുതിയിരുന്നത്. ഫ്രാന്‍സിലും ജര്‍മ്മനിയിലും അദ്ദേഹം മാര്‍പ്പാപ്പായുടെ പ്രതിനിധിയായിരുന്നു. 747-ല്‍ അദ്ദേഹത്തെ മെയിന്‍സ് ആര്‍ച്ചുബിഷപ്പാക്കി.

ഇംഗ്ലണ്ടില്‍ നിന്നും കുറെ വൈദികരെക്കൂടെ വരുത്തി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ത്വരിതപ്പെടുത്തി . അനന്തരം തീക്ഷ്ണതയുള്ള കുറെ കൂട്ടുകാരോടുകൂടി കിഴക്കന്‍ ഫീസുലന്റിന്റെ ഉത്തരഭാഗങ്ങളിലേക്കു സുവിശേഷം പ്രസംഗിക്കാന്‍ പോകുകയും അനേകരെ അവിടെ മാനസാന്തരപ്പെടുത്തുകയും ചെയ്തു. പെന്തക്കുസ്തയുടെ തലേദിവസം ജ്ഞാനസ്‌നാനം സ്വീകരിച്ചവര്‍ക്ക് സ്ഥൈര്യലേപനം നല്കാന്‍ ഒരു കൂടാരത്തില്‍ അദ്ദേഹം കാത്തിരിക്കുമ്പോള്‍ അവിശ്വാസികള്‍ ആയുധധാരികളായി ബോനിഫസിനേയും കൂട്ടരേയും വധിക്കാന്‍ വന്നു. ബോനിഫസിന്റെ ഭൃത്യന്മാര്‍ അവരെ എതിര്‍ക്കാന്‍ വട്ടം കൂട്ടിയെങ്കിലും മരണത്തെ പ്രസന്നമായി കാത്തിരിക്കാന്‍ അദ്ദേഹം അവരെ ഉദ്‌ബോധിപ്പിക്കുകയാണു ചെയ്തത് . അവര്‍ ബോനിഫസും എവോബന്‍ എന്ന ബിഷപ്പും മൂന്നു വൈദികരും മൂന്നു ഡീക്കന്‍മാരും നാലു സന്യാസികളും ഉള്‍പ്പെടെ 52 പേരെ വധിച്ചു. 755 ജൂണ്‍ 5-ാം തീയതി ആയിരുന്നു ഈ രക്തസാക്ഷിത്വം. വിശുദ്ധ ബോനിഫസ് ജര്‍മ്മനിയുടെ അപ്പസ്‌തോലനായിട്ടാണ് അറിയപ്പെടുന്നത്.


Leave a Reply

Your email address will not be published. Required fields are marked *