മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ന്യൂനപക്ഷങ്ങളോടും അവരുടെ പോരാട്ടങ്ങളോടുമൊപ്പമാണെന്നു ആവര്‍ത്തിക്കുമ്പോഴും ഒരു പ്രത്യേക വിഭാഗത്തെ തൃപ്തിപ്പെടുത്താനുള്ള മത്സരമാണ് അവര്‍ കാഴ്ചവയ്ക്കുന്നത്. ആഗോള വാര്‍ത്തകളുടെ റിപ്പോട്ടിങ്ങിലും പ്രാദേശിക വാര്‍ത്തകളുടെ വിതരണത്തിലുമെല്ലാം ഈ വേര്‍തിരിവ് വായിച്ചെടുക്കാനാകും. ഗാസയിലേക്ക് നോക്കി ഇരിക്കുന്നവര്‍ കോംഗോ, അസര്‍ബൈജാന്‍, സൊമാലിയ, എറിത്രിയ, യെമന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ വംശഹത്യകള്‍ കണ്ടില്ലെന്ന് നടക്കുകയാണ്.
കോംഗോയില്‍ പള്ളിക്കുള്ളില്‍ വച്ച് ഇസ്ലാമിക തീവ്രവാദികള്‍ 70 ക്രിസ്ത്യാനികളുടെ തലയറുത്ത് കൊന്നത് 2025 ഫെബ്രുവരി 13നായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ കോംഗോ പതിപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സാണ് അക്രമണത്തിനു പിന്നില്‍. നമ്മുടെ മാധ്യമങ്ങള്‍ക്ക് അത് വലിയ വാര്‍ത്തയാകാതെ പോയി. ക്രിസ്ത്യാനികള്‍ നേരിടുന്ന അതിക്രമങ്ങളെ തമസ്‌ക്കരിക്കുകയും ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വാര്‍ത്തകള്‍ എട്ടു കോളം നിരത്തുകയും മുഖപ്രസംഗമാക്കുകയും ചെയ്യുന്ന മാധ്യമ ശൈലി ഇരട്ടത്താപ്പാണ്.
ഓപ്പണ്‍ ഡോര്‍സ് പ്രസിദ്ധീകരിച്ച 2024-ലെ കണക്കുകള്‍ പ്രകാരം ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നു എന്ന കാരണംകൊണ്ട് ഏഴില്‍ ഒരാള്‍ പീഡിപ്പിക്കപ്പെടുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തി അത് അഞ്ചില്‍ ഒന്നും ഏഷ്യയില്‍ അഞ്ചില്‍ രണ്ടുമാണ്. 380 മില്യണ്‍ ക്രിസ്ത്യാനികള്‍ വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നു. പ്രമുഖ മലയാള മാധ്യമങ്ങള്‍ക്ക് ഇതൊക്കെ ഒറ്റക്കോളം വാര്‍ത്തമാത്രമാണ്. ചിലപ്പോള്‍ അതുപോലും ഉണ്ടായെന്നു വരില്ല.
കമ്യൂണിസ്റ്റ്, മുസ്‌ലിം രാജ്യങ്ങളിലാണ് ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും അധികം പീഡനം ഏല്‍ക്കേണ്ടിവരുന്നതെന്ന് ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകളില്‍ വ്യക്തമാണ്. ക്രിസ്ത്യന്‍ വേട്ടയില്‍ ഒന്നാമത് നില്‍ക്കുന്നത് കമ്യൂണിസ്റ്റ് രാജ്യമായ കിം ജോങ് ഉന്നിന്റെ നോര്‍ത്ത് കൊറിയയാണ്. നാലു ലക്ഷം ക്രിസ്ത്യാനികളാണ് രാജ്യത്തുള്ളത്. ഉത്തരകൊറിയയില്‍ മതസ്വാതന്ത്ര്യമില്ല. ആളുകളുടെ ആരാധനയും പ്രാര്‍ത്ഥനയും കിം ജോങ് ഉന്നിനോടു മാത്രമായിരിക്കണം. ക്രിസ്തുമത വിശ്വാസിയാണെന്നു തെളിഞ്ഞാല്‍ അവിടെ വച്ചുതന്നെ വെടിവച്ചു കൊല്ലാം എന്നതാണ് നിയമം.
സുന്നി മുസ്ലിം ഭൂരിപക്ഷ രാജ്യമായ സൊമാലിയായില്‍ ആയിരത്തിനടുത്ത് ക്രിസ്ത്യാനികള്‍ മാത്രമാണുള്ളത്. നിലവിലെ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുന്ന ഇസ്ലാമിക ഭീകര സംഘടനയായ അല്‍ ഷബാബിന്റെ നിയന്ത്രണത്തിലാണ് രാജ്യത്തെ ഭൂരിപക്ഷം പ്രദേശങ്ങള്‍. അവര്‍ അവിടെ ശരീഅത്ത് നിയമം കര്‍ശനമായി നടപ്പിലാക്കുകയാണ്. മതനേതാക്കളെയാണ് അല്‍ ഷബാബ് ലക്ഷ്യമിടുന്നത്.
മുസ്ലിം രാജ്യമായ യമനിലും സ്ഥിതി വ്യത്യസ്തമല്ല. ക്രിസ്ത്യാനിയാണെന്ന് തിരിച്ചറിഞ്ഞാല്‍ ക്രൂരമായ പീഡനത്തിനും ജീവഹാനിക്കും ഇരയാകാം. ഇസ്ലാമില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നവരെ കാത്തിരിക്കുന്ന കൊടിയ പീഡനമാണ്. ഇവര്‍ക്ക് പിതൃസ്വത്തും മക്കളുടെ സംരക്ഷണ അവകാശവും നഷ്ടപ്പെടും. പീഡിപ്പിക്കപ്പെടുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്യും. ആഭ്യന്തരയുദ്ധം തുടരുന്ന യമനില്‍ ക്രിസ്ത്യാനികള്‍ക്ക് ദുരിതാശ്വാസ സഹായങ്ങള്‍ പോലും ലഭ്യമല്ലെന്നാണ് റിപ്പോട്ടുകള്‍.
ലിബിയയില്‍ 0.5 ശതമാനം ക്രിസ്ത്യാനികള്‍ മാത്രമാണുള്ളത്. ഇസ്ലാമിക് ഭീകര സംഘടനകളും ക്രിമിനല്‍ ഗ്രൂപ്പുകളും ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോകുകയും കൊല്ലുകയും ചെയ്യുന്നത് ദൈനംദിന സംഭവമായി മാറി. മതം മാറ്റാനുള്ള സംഘടതിമായ സമ്മര്‍ദ്ദവും ഇവിടുത്തെ യാഥാസ്ഥിതിക മുസ്ലിങ്ങള്‍ വച്ചു പുലര്‍ത്തുന്നു. തട്ടിക്കൊണ്ടു പോകലും, മനുഷ്യക്കടത്തും, ലൈംഗിക പീഡനങ്ങളുമെല്ലാം ഇവിടെ സര്‍വസാധാരണമാണ്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 21 കോപ്റ്റിക് ക്രിസ്ത്യാനികളുടെ തലയറുത്തത് 2015 ഫെബ്രുവരിയിലായിരുന്നു. അന്ന് കൊല്ലപ്പെട്ടവര്‍ ഒരു തെറ്റും ചെയ്തവരായിരുന്നില്ല.
4.1 ശതമാനം ക്രിസ്ത്യാനികള്‍ സുഡാനില്‍ അധിവസിക്കുന്നു. രാജ്യത്ത് തുടരുന്ന സംഘര്‍ഷം മറയാക്കി 100-ല്‍ അധികം ക്രിസ്ത്യന്‍ ദേവാലയങ്ങളും മറ്റു കെട്ടിടങ്ങളും ഇസ്ലാമിക ഭീകര സംഘടനകള്‍ തട്ടിയെടുത്തിട്ടുണ്ട്.
ആഫ്രിക്കയിലെ നോര്‍ത്ത് കൊറിയ എന്ന് അറിയപ്പെടുന്ന എറിത്രിയയില്‍ ആയിരത്തോളം ക്രിസ്ത്യാനികള്‍ ഒരു കുറ്റവും ചെയ്യാതെ ജയിലിലാണ്. 44.2 ശതമാനം ക്രിസ്ത്യാനികളുള്ള രാജ്യമാണ് എറിത്രിയയെന്നുകൂടി ഓര്‍ക്കണം. ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ഇവിടെ ക്രിസ്ത്യാനികള്‍ക്കു നേരെയുള്ള അതിക്രമം.
ഓരോ വര്‍ഷവും ഏറ്റവും അധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ജിഹാദി ആക്രമണം തുടരുകയാണ്. ഇസ്ലാമിക് ഭീകര സംഘടനകളായ ഫുലാനി, ബോക്കോ ഹറാം, ഇസ്ലാമിക് സ്‌റ്റേറ്റ് തുടങ്ങിയവയുടെ സജീവ സാന്നിധ്യമുള്ള രാജ്യമാണ് നൈജീരിയ. 46.5 ശതമാനം ക്രിസ്ത്യാനികള്‍ നൈജീരിയയിലുണ്ട്. പുരുഷന്മാരെ കൊന്നൊടുക്കുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയുമാണ് ഭീകര സംഘടനകളുടെ രീതി.
പാക്കിസ്ഥാനിലും ഇറാനിലും അഫ്ഗാനിസ്ഥാനിലും ക്രിസ്ത്യാനികള്‍ നേരിടുന്നത് കൊടിയ പീഡനമാണ്.