വിശുദ്ധ ബലി അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പാ


ന്യുമോണിയ ബാധ മൂലം റോമിലെ ജമല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്നു വത്തിക്കാന്‍ വാര്‍ത്താകാര്യാലയം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഞായറാഴ്ച്ച രാവിലെ, ജമല്ലി ആശുപത്രിയില്‍ തന്റെ മുറിയുടെ സമീപമുള്ള ചാപ്പലില്‍, അര്‍പ്പിക്കപ്പെട്ട വിശുദ്ധ ബലിയില്‍ സഹകാര്‍മ്മികനായി ഫ്രാന്‍സിസ് പാപ്പായും സംബന്ധിച്ചുവെന്ന സന്തോഷകരമായ വാര്‍ത്തയും വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ദിവ്യബലി അര്‍പ്പിച്ച ശേഷം, പ്രാര്‍ത്ഥനാനിമഗ്‌നനായിരിക്കുന്ന പരിശുദ്ധ പിതാവിന്റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടു.

രോഗാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനുശേഷം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ചിത്രം എന്ന നിലയില്‍ ലോകജനത മുഴുവന്‍ ഏറെ സന്തോഷത്തോടുകൂടിയാണ് ഈ ചിത്രം ഏറ്റെടുത്തത്. ഫെബ്രുവരി 14-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പാപ്പായുമായി പൊതുസദസിനോ, സ്വകാര്യസദസിനോ ആരെയും അനുവദിച്ചിട്ടില്ല. തുടര്‍ന്ന്, മാര്‍ച്ച് ആറിന് വത്തിക്കാന്‍ ചത്വരത്തിലാണ്, ജപമാല പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പായുടെ ക്ഷീണിതമായ ശബ്ദം എല്ലാവരും ശ്രവിച്ചത്. അന്ന് വിശ്വാസികളെ അനുഗ്രഹിച്ച പാപ്പ രോഗാവസ്ഥയില്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അര്‍പ്പിച്ചു.

ആരോഗ്യസ്ഥിതിയില്‍ ക്രമാഗതമായ പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും, ഇപ്പോഴും ഔദ്യോഗിക വിജ്ഞാപനങ്ങളില്‍ ‘സങ്കീര്‍ണ്ണം’ എന്ന വാക്കു ഉള്‍പ്പെടുത്തുന്നുണ്ട്. ആരോഗ്യാവസ്ഥയില്‍ കൈവരിച്ച സ്ഥിരത ഏറെ ആശ്വാസം നല്‍കുന്നു. പ്രാര്‍ത്ഥനയിലും മറ്റു ലഘു ജോലികളിലും പാപ്പ ഏര്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏകദേശം എഴുനൂറോളം മാധ്യമപ്രവര്‍ത്തകരാണ് റോമിലെ ജമല്ലി ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

Author


Leave a Reply

Your email address will not be published. Required fields are marked *