പ്രതിഷേധ കടലാകാന്‍ താമരശ്ശേരി രൂപത: ക്രൈസ്തവ അവകാശ പ്രഖ്യാപന റാലി നാളെ


പ്രീണന രാഷ്ട്രീയത്തിനും സര്‍ക്കാര്‍ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ പ്രതിഷേധ സാഗരം തീര്‍ക്കാന്‍ താമരശ്ശേരി രൂപത. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരി രൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നാളെ (ഏപ്രില്‍ 5) കോഴിക്കോട് മുതലക്കുളം മൈതാനിയിലെ മോണ്‍. ആന്റണി കൊഴുവനാല്‍ നഗറില്‍ നടക്കുന്ന ക്രൈസ്തവ അവകാശ പ്രഖ്യാപന റാലിയിലും പൊതുസമ്മേളനത്തിലും പ്രതിഷേധമിരമ്പും.

ക്രൈസ്തവ സമുദായത്തെ ബാധിക്കുന്ന വിവിധ വിഷങ്ങള്‍ പൊതുസമ്മേളനത്തില്‍ ചര്‍ച്ചയാകും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നിന്ന് അവകാശ പ്രഖ്യാപന റാലി ആരംഭിക്കും. തുടര്‍ന്ന് മുതലക്കുളം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പില്‍ അധ്യക്ഷത വഹിക്കും. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍ ഫാ. സബിന്‍ തൂമ്മുള്ളില്‍ അവകാശപ്രഖ്യാപനം നടത്തും.

സിഎസ്‌ഐ കോഴിക്കോട് മഹാ ഇടവക ബിഷപ് റൈറ്റ്. റവ. ഡോ. റോയ്‌സ് മനോജ് കുമാര്‍ വിക്ടര്‍ സന്ദേശം നല്‍കും. കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് തോമസ് മുഖ്യപ്രഭാഷണം നടത്തും. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, അല്‍മായ ഫോറം സെക്രട്ടറി ജോര്‍ജ് കോയിക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ്, കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ വൈസ് പ്രസിഡന്റ് അല്‍ഫോന്‍സ മാത്യു, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോസുകുട്ടി ഒഴുകയില്‍, ജനറല്‍ കണ്‍വീനര്‍ ഷാജി കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിക്കും.

ജെ. ബി. കോശി കമ്മീഷന്‍, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്, ഇഡബ്ല്യുഎസ് സംവരണം, വന-പരിസ്ഥിതി നിയമങ്ങള്‍ എന്നിവയിലെല്ലാം ക്രൈസ്തവ സമുദായം അവഗണനയും നീതി നിഷേധവുമാണ് നേരിടുന്നതെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കുലറില്‍ പ്രതിപാദിക്കുന്ന പ്രധാന പ്രതിസന്ധികള്‍ ചുവടെ:

ക്രൈസ്തവരുടെ വിദ്യാഭ്യാസ, സമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച് ക്ഷേമ പദ്ധതികള്‍ നിര്‍ദേശിക്കുന്നതിനായി നിയോഗിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ 2023 മേയ് 17-ന് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതിന്റെ ഉള്ളടക്കം സര്‍ക്കാര്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടു വര്‍ഷമാകുമ്പോഴും ഇതേക്കുറിച്ച് സര്‍ക്കാര്‍ ഒന്നും മിണ്ടാത്തതിനു പിന്നിന്‍ സ്ഥാപിത താല്‍പ്പര്യങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളിലെ 80:20 സംവരണം വിവേചനവും അനീതിയുമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹൈക്കോടതി വിധി മറികടക്കാന്‍ സുപ്രീംകോടതിയെ സമീപിച്ച സര്‍ക്കാര്‍ ക്രൈസ്തവ സമുദായത്തെ വെല്ലുവിളിക്കുകയാണ്. ചില ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയതും വിതരണത്തിലെ കാലതാമസവും നീതി നിഷേധമാണ്.

ഇഡബ്ല്യുഎസ് സംവരണത്തിലെ മാനദണ്ഡങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് മൂന്നു വര്‍ഷമായി സംവരണത്തിന് യോഗ്യയുള്ളവര്‍ക്ക് അത് നിഷേധിക്കുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിസംഗത തുടരുന്നു.

പട്ടയമടക്കം മതിയായ രേഖകളുള്ള മലയോര കര്‍ഷകരുടെ കിടപ്പാടവും കൃഷി ഭൂമിയും വനം വകുപ്പിന് പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്ന നിയമം പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാതെ 2023 ജൂലൈയില്‍ നിയമസഭയില്‍ പാസാക്കിയത് കടുത്ത അനീതിയാണ്.

മലയോര മേഖലയെ ഇഎസ്എ, ഇഎസ്‌സെഡ്, ബഫര്‍ സോണ്‍ തുടങ്ങിയ പേരുകളില്‍ ഫോറസ്റ്റ് നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവന്ന് ഈ മേഖലകളിലെ ജനജീവിതം ദുസ്സഹമാക്കുകയാണ് സര്‍ക്കാരുകള്‍. മൗലിക അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍മാറണം.

ശാസ്ത്രീയമായി നിയന്ത്രിക്കാതെ കാടിന്റെ ഫലഭൂയിഷ്ഠത നശിപ്പിച്ച് ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങളെ ഇറക്കിവിടുന്ന രീതിയിലാണ് വനം വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ദിവസവും നിരവധി ജീവനുകളാണ് വന്യമൃഗ ആക്രമണങ്ങളിലൂടെ പൊലിയുന്നത്.

കാര്‍ഷികരംഗം വലിയ പ്രതിസന്ധിയിലാണ്. ഉല്‍പാദന ചെലവ് വര്‍ദ്ധിക്കുന്നതോടൊപ്പം ഉല്‍പ്പന്ന വിലയിടിവ് കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കുന്നു. കൃഷിനാശമുണ്ടായാല്‍ കര്‍ഷകന് ന്യായമായ നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യമാണ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ക്രൈസ്തവ സമുദായത്തെ അദൃശ്യ ദാരിദ്ര്യത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്.

എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. യഥാസമയം നിയമനങ്ങള്‍ നടക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ന്യൂനപക്ഷ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമുദായത്തിന് ലഭിക്കേണ്ട 20 ശതമാനം കമ്മ്യൂണിറ്റി കോട്ട നേര്‍പ്പകുതിയായി വെട്ടിച്ചുരുക്കി.

സമൂഹ നന്മയ്ക്കും ക്ഷേമത്തിനുമായി ക്രൈസ്തവ സമുദായം നാളിതുവരെ ചെയ്ത സേവനങ്ങളെ തമസ്‌ക്കരിക്കുന്ന നടപടികള്‍ ചില കോണുകളില്‍ നിന്നുണ്ടാകുന്നു. സഭയെയും സമുദായത്തെയും കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ അഴിച്ചുവിട്ട് സമുദായത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ സംഘടിത ശ്രമം നടക്കുന്നു. പൊലീസ് സംവിധാനത്തിനു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ ലഹരി മാഫിയ കേരളത്തെ കീഴടക്കുകയാണ്.

സ്വാതന്ത്ര്യാനന്തരം കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ ന്യൂനപക്ഷ അവകാശങ്ങളെ ധ്വംസിക്കുന്ന വിദ്യാഭ്യാസ നിയമങ്ങള്‍ കൊണ്ടുവരുവാന്‍ പരിശ്രമിച്ചപ്പോഴാണ് ചരിത്ര പ്രസിദ്ധമായ വിമോചന സമരം സംഭവിച്ചതെന്നും സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു.


One thought on “പ്രതിഷേധ കടലാകാന്‍ താമരശ്ശേരി രൂപത: ക്രൈസ്തവ അവകാശ പ്രഖ്യാപന റാലി നാളെ

Leave a Reply

Your email address will not be published. Required fields are marked *