ഫ്രാന്‍സിസ് പാപ്പ: സമാധാനത്തിന്റെയും മാനവികതയുടെയും ശബ്ദം


സമാധാനം എല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്ന് തുടരെ പറഞ്ഞ് ലോകസമാധാനത്തിനായി അക്ഷീണം യത്‌നിച്ച ഫ്രാന്‍സിസ് പാപ്പ മാനവികതയുടെ മറുവാക്കാണ്. സ്ഥാനമേറ്റതു മുതല്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നതുവരെ യുദ്ധങ്ങളും കലാപങ്ങളും അനാഥരാക്കിയവരുടെ വേദനയ്‌ക്കൊപ്പമായിരുന്നു പരിശുദ്ധ പിതാവ്. 2020-ല്‍ പുറത്തിറക്കിയ Fratelli tutti എന്ന ചാക്രിക ലേഖനം ആഗോള സാഹോദര്യത്തിനും സൗഹൃദത്തിനും ആഹ്വാനം ചെയ്യുന്നതായിരുന്നു.

ദരിദ്രരുടെ പക്ഷം ചേര്‍ന്ന പാപ്പ ആഡംബരങ്ങള്‍ ഒഴിവാക്കി ലളിത ജീവിതം നയിച്ചു. വത്തിക്കാനിലെ ഔദ്യോഗിക കൊട്ടാരം ഒഴിഞ്ഞ് സാന്താ മാര്‍ത്താ ഗസ്റ്റ് ഹൗസിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ആഡംബരത്തെയും ഔപചാരികതയെയും എതിര്‍ത്ത പാപ്പ ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി.

അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഏഷ്യന്‍, ആഫ്രിക്കന്‍, ഗള്‍ഫ് രാജ്യങ്ങളിലേക്കും അദ്ദേഹം നടത്തിയ പര്യടനങ്ങള്‍ വിശ്വമാനവികതയുടെ കൈകോര്‍ക്കലുകളായി. 2011 മുതല്‍ 2015 വരെ ഇറാഖിലും സിറിയയിലും നടന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദത്തിന്റെ ഭീകര താണ്ഡവത്തില്‍ ഇരകളായ മുസ്ലീംങ്ങള്‍ ഉള്‍പ്പടെയുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ മുസ്ലിം രാഷ്ട്രങ്ങള്‍ അറച്ചു നിന്നപ്പോള്‍ യൂറോപ്യന്‍രാജ്യങ്ങള്‍ വാതില്‍ തുറന്നിട്ടത് ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തെത്തുടര്‍ന്നാണ്.

യുദ്ധത്തിനും അക്രമണങ്ങള്‍ക്കും അനിയന്ത്രിതമായ മുതലാളിത്ത വ്യവസ്ഥയ്ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പരിസ്ഥിതി നാശത്തിനുമെതിരെ അവിരാമം അദ്ദേഹം ശബ്ദമുയര്‍ത്തിക്കൊണ്ടിരിന്നു. ഇവയോടൊപ്പം അദ്ദേഹം സഭയ്ക്കകത്ത് പല രംഗങ്ങളിലും ശുദ്ധികലശം നടത്തി. സഭയിലും പുറത്തും പ്രബലപ്പെടുന്ന നിസംഗതയുടെയും ആഗോളവല്‍ക്കരണത്തിനെതിരായും കരുണയില്ലാത്ത പുരോഗതിക്കെതിരെ, യുദ്ധങ്ങള്‍ക്കെതിരെ മുഖം നോട്ടമില്ലാതെ അദ്ദേഹം സംസാരിച്ചപ്പോള്‍ രാഷ്ട്രീയ ഭേദങ്ങള്‍ മറന്ന് ലോകരാഷ്ട്രങ്ങള്‍ ചെവിക്കൊണ്ടു.

മതങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഫ്രാന്‍സിസ് പാപ്പ മുന്‍പന്തിയിലുണ്ടായിരുന്നു. അദ്ദേഹം ഇസ്ലാമിക ലോകത്തോടുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തി, പ്രത്യേകിച്ച് അല്‍-അസ്ഹര്‍ സര്‍വകലാശാലയുമായി സംഭാഷണം പുനരാരംഭിച്ചു. വിവിധ മതങ്ങളിലുള്ള അഭയാര്‍ത്ഥികളുടെ കാല്‍ കഴുകി, ക്രിസ്ത്യന്‍-മുസ്ലിം പുനരൈക്യത്തിനായി ആഹ്വാനം ചെയ്തു.

അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിനടുത്തുള്ള ഫ്‌ളോറസിലാണ് 1936 ഡിസംബര്‍ 17-ന് മാരിയോ ജോസ് ബര്‍ഗോളിയയുടെയും റെജീന മരിയ സിവോരിയുടെയും അഞ്ചു മക്കളില്‍ മൂത്ത പുത്രനായി ജോര്‍ജ് മരിയോ ബര്‍ഗോളിയോ ജനിച്ചത്. ബാല്യത്തില്‍ സഹനബോധം, ദരിദ്രരോടുള്ള കരുണ തുടങ്ങിയ മൂല്യങ്ങള്‍ അഭ്യസിച്ച ജോര്‍ജ്, ഇലക്ട്രീഷ്യനായി കുറച്ച് വര്‍ഷം ജോലി ചെയ്തിരുന്നു.

തുടര്‍ന്ന് ജെസ്യൂട്ട് സഭയില്‍ ചേര്‍ന്ന് പുരോഹിത പഠനം ആരംഭിച്ചു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടി. 1969-ല്‍ പുരോഹിതനായ ശേഷം, അര്‍ജന്റീനയിലെ വിവിധ ഇടവകകളിലും സെമിനാരികളിലും സേവനം ചെയ്തു. 1992-ല്‍ ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. 1998-ല്‍ ബ്യൂണസ് ഐറസിന്റെ ആര്‍ച്ച് ബിഷപ്പായും, പിന്നീട് 2001-ല്‍ കാര്‍ഡിനലായും തെരഞ്ഞെടുക്കപ്പെട്ടു.

2013 മാര്‍ച്ച് 13-ന് പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ജോര്‍ജ് മാരിയോ ബര്‍ഗോളിയോ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് 76 വയസ്സായിരുന്നു. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മാര്‍പ്പാപ്പ, ആദ്യ ജെസ്യൂട്ട് മാര്‍പ്പാപ്പ, പദവിയിലിരിക്കെ ആത്മകഥ പ്രസിദ്ധീകരിച്ച ആദ്യ പാപ്പ എന്നിങ്ങനെ നിരവധി സവിശേഷതകള്‍ ഫ്രാന്‍സിസ് പാപ്പയുടേതായിട്ടുണ്ട്.

ഏറെ നാളായി വൃക്കസംബന്ധമായ അസുഖങ്ങളും ന്യുമോണിയയും അദ്ദേഹത്തെ അലട്ടിയിരുന്നു. ലോകത്തെ ദുഃഖത്തിലാഴ്ത്തി ഏപ്രില്‍ 21-ന് വത്തിക്കാനില്‍ വച്ച് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.


Leave a Reply

Your email address will not be published. Required fields are marked *