സമുദായ സമുന്നതി: സമുദായ ശക്തീകരണ പദ്ധതി ആരംഭിച്ചു


സീറോ മലബാര്‍ സഭയില്‍ സമുദായ ശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി താമരശ്ശേരി രൂപതയില്‍ ‘സമുദായ സമുന്നതി’ സമുദായ ശക്തീകരണ പദ്ധതി ആരംഭിച്ചു. നരിനട സെന്റ് അല്‍ഫോന്‍സ പള്ളിയില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സിബി കുഴിവേലില്‍, എയ്ഡര്‍ എഡ്യൂക്കെയര്‍ ഡയറക്ടര്‍ ഫാ. മെല്‍വിന്‍ വെള്ളയ്ക്കാകുടിയില്‍, എയ്ഡര്‍ ഫൗണ്ടേഷന്‍-കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫാ. സിബി കുഴിവേലിക്ക് പദ്ധതിയുടെ ഔദ്യോഗിക ലോഗോ കൈമാറി. ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏഴു പേര്‍ അടങ്ങുന്ന ഹെല്‍പ്പ് ഡെസ്‌ക് ടീമിന് ഔദ്യോഗിക ടാഗ് കൈമാറുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എയ്ഡര്‍ എഡ്യൂക്കെയര്‍ ടീം അംഗങ്ങളായ സിസ്റ്റര്‍ റീന എഫ് സിസി, സിസ്റ്റര്‍ ക്രിസ്റ്റീന എംഎസ്എംഐ, സിസ്റ്റര്‍ ജിസ്‌ലറ്റ് എംഎസ്‌ജെ, ഓഫീസ് അസിസ്റ്റന്റ് അലന്‍ സിബി, സിസ്റ്റര്‍ ഡോണ ബേബി എഫ്‌സിസി എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.

ഇടവക അംഗങ്ങള്‍ക്ക് സംവരണം, സര്‍ക്കാര്‍ ലോണുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സ്‌കില്‍ഡ് ലേബേഴ്‌സ് രജിസ്‌ട്രേഷന്‍, പാര്‍ട്ട് ടൈം ജോബ് രജിസ്‌ട്രേഷന്‍ എന്നിവ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ സെഷനിലൂടെ നല്‍കുകയും നാല് ഹെല്‍പ്പ് ഡെസ്‌കുകള്‍ പള്ളിക്ക് പുറത്ത് പ്രവര്‍ത്തിക്കുകയും ചെയ്തു. വേദപാഠ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കുള്ള ഓറിയന്റേഷന്‍ സെക്ഷന്‍, അഞ്ചാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കില്‍ അസസ്‌മെന്റ് ട്രെയിനിങ്, പത്താം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളുടെ അപ്റ്റിറ്റിയൂഡ് ക്ലിയറിങ് ടെസ്റ്റ്, നൈപുണ്യ നിര്‍ണയം എന്നിവയും നടത്തി. സമുദായത്തിന്റെ വിവിധ മേഖലകള്‍ ശക്തീകരിക്കാന്‍ രൂപതയിലെ എല്ലാ ഇടവകകളിലേക്കും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുന്ന പദ്ധതിക്കാണ് ഔദ്യോഗികമായി സമാരംഭം കുറിച്ചത്.

വേദപാഠ ഹെഡ്മാസ്റ്റര്‍ സണ്ണി ചിറക്കല്‍, പാരിഷ് സെക്രട്ടറി സിബി അലക്‌സ് ഇടമണ്ണേല്‍, ജോസ്‌ന സിജോ കാരിമറ്റത്തില്‍ (ടീം ലീഡര്‍), പ്രവീണ്‍ വാഴയില്‍, മാത്യുസ് വാഴേക്കടവത്ത്, റിനി ഷാജി മലമേല്‍, പ്രസ്സി തോമസ് ചെറുപറമ്പില്‍ എന്നിവരാണ് ഹെല്‍പ്പ് മെമ്പേഴ്‌സ് ആയി ചുമതലയേറ്റത്.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.