Special Story

കൈനിറയെ കണ്ടുപിടിത്തങ്ങളുമായി യുവശാസ്ത്രജ്ഞന്‍


കൃഷിയിലേക്കിറങ്ങാന്‍ യുവജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ വിദേശ രാജ്യങ്ങളിലേതു പോലെ കായികാദ്ധ്വാനം കുറച്ച് ഹൈടെക് രീതിയില്‍ കൃഷി നടത്തിയാലോ? കൃഷിയെ ഹൈടെക് ആക്കാന്‍ നിരവധി കണ്ടുപിടിത്തങ്ങളാണ് കൂരാച്ചുണ്ട് സ്വദേശി പാലത്തുംതലയ്ക്കല്‍ ജോബിന്‍ അഗസ്റ്റിന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം വിപണിയിലിറക്കിയവയെല്ലാം കര്‍ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

കോഴിഫാമിലെ ‘ഐആര്‍ ബ്രൂഡര്‍’

കോഴിഫാമുകളിലെ ഇന്‍കുബേറ്ററുകളില്‍ പിറക്കുന്ന കോഴി കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി ചൂട് നല്‍കാനുള്ള സംവിധാനം ഇല്ലാത്തത് കോഴി കര്‍ഷകര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. പലപ്പോഴും ഫിലമെന്റ് ബള്‍ബുകള്‍ ഉപയോഗിച്ചായിരുന്നു ചൂട് നല്‍കിയിരുന്നത്. അതിന് പരിഹാരമായാണ് ഇന്‍ഫ്രാറെഡ് ഹീറ്റ് വേവുകള്‍ ഉപയോഗപ്പെടുത്തി കോഴികുഞ്ഞുങ്ങള്‍ക്ക് ചൂടു നല്‍കുന്ന ഉപകരണം രൂപകല്‍പ്പന ചെയ്യുകയും പേന്റന്റ് നേടുകയും ചെയ്തു. ഉല്‍പാദനത്തില്‍ ഗണ്യമായ രീതിയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ ഉപകരണം സഹായിക്കുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നു. കേരളത്തിനു പുറമെ തമിഴ്നാട് ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഈ ഉപകരണത്തിന് ആവശ്യക്കാരേറെയാണ്.

കമ്പഷന്‍ ചേമ്പര്‍

വിറക് ഉപയോഗിച്ചുള്ള ഡ്രയറുകള്‍ക്ക് പല പോരായ്മയും ഉള്ളതായി ജോബിന് തോന്നിയിരുന്നു. എല്ലായിടത്തും ഒരേ പോലെ ചൂട് എത്തില്ല. ചൂട് ക്രമീകരിച്ച് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇത് എങ്ങനെ മറികടക്കാം എന്നതായിരുന്നു പിന്നീടുള്ള ചിന്ത. നിരീഷണ പരീഷണങ്ങള്‍ക്കൊടുവില്‍ ഒരു കംപ്രഷന്‍ ചേമ്പര്‍ നിര്‍മ്മിച്ചു. ചൂട് നിയന്ത്രിക്കാനും നിലനിര്‍ത്താനും കഴിയുന്ന തരത്തിലായിരുന്നു അതിന്റെ ഡിസൈന്‍. അതിന് ഡിസൈന്‍ പേറ്റന്റ് ലഭിച്ചു.
വീട്ടാവശ്യങ്ങള്‍ക്കുള്ള ഡ്രയറുകള്‍ മുതല്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന വലിയ ഡ്രയറുകള്‍ വരെ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഡ്രയറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

റാക്കിങ് മെഷീന്‍

കോഴി ഫാമുകളില്‍ ഉപയോഗപ്പെടുത്താവുന്ന റാക്കിങ് മെഷീനാണ് മറ്റൊരു കണ്ടുപിടിത്തം. കോഴികള്‍ക്ക് ഭക്ഷണം നല്‍കാനും കോഴിക്കാട്ടം കോരി ചാക്കുകളില്‍ ശേഖരിക്കാനും ഫാമുകാര്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിനെല്ലാമുള്ള പരിഹാരമായാണ് റാക്കിങ് മെഷീന്‍ അവതരിപ്പിച്ചത്.

വരും വര്‍ഷങ്ങളില്‍ അന്തരീക്ഷ താപനില വര്‍ധിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ അത് കോഴി ഫാമുകളെ ദോഷകരമായി ബാധിക്കും. ഫാമുകളില്‍ താപനില നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്ന തരത്തിലുള്ള ഉപകരണത്തിന്റെ പണിപ്പുരയിലാണ് ജോബിന്‍ ഇപ്പോള്‍.

കൂരാച്ചുണ്ട് പാലത്തുംതലയ്ക്കല്‍ ജോയിയുടെയും ബീനയുടെയും മകനാണ് ജോബിന്‍. സെന്റ് തോമസ് ഹൈസ്‌ക്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ആന്ധ്രാപ്രദേശിലെ ഛാന്ദ രൂപതയിലെ സെമിനാരിയില്‍ ചേര്‍ന്നു. പിന്നീട് തിരിച്ചെത്തി കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിനു ചേര്‍ന്നു. ചെന്നൈ ലയോള കോളജില്‍ നിന്ന് ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടി. പിന്നീട് കാഞ്ഞിരപ്പിള്ളി അമല്‍ ജ്യോതി കോളജില്‍ നിന്ന് എം ടെക് മെഷീന്‍ ഡിസൈനിങ് പഠിച്ചു.

”എം.ടെക്ക് പഠനകാലത്തെ മെന്‍ഡറും ഗൈഡുമായ ജിപ്പു ജേക്കബ് ഏറെ സ്വാധീനിച്ചു. നമ്മള്‍ വീടുകളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന തേങ്ങ പൊതിയ്ക്കുന്ന പാര കണ്ടെത്തി പേറ്റന്റ് നേടിയ വ്യക്തിയാണ് ജിപ്പു. വിവിധ പ്രോജക്ടുകളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ആ ഒരു കാലയളവാണ് എന്നിലെ ഗവേഷകനെ വളര്‍ത്തിയത്. ഒരു പ്രോഡക്ട് എങ്ങനെ ഡിസൈന്‍ ചെയ്യണമെന്നും അതിനായി എന്തെല്ലാം പരീക്ഷണങ്ങള്‍ നടത്തണമെന്നും ആഴത്തില്‍ പഠിച്ചു. 2016 മുതല്‍ 2020 വരെ ഉള്ള്യേരിയിലെ എംഡിറ്റ് എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ അസി. പ്രൊഫസറായി ജോലി ചെയ്തു. അക്കാലയളവില്‍ ഗവേഷണത്തിന് തന്നെയായിരുന്നു പ്രാധാന്യം നല്‍കയിരുന്നത്. വിവിധ തരത്തിലുള്ള കാര്‍ഷിക ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചു.” – ജോബിന്‍ പറഞ്ഞു.

ലാബിലേക്ക് സ്വാഗതം

സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ് സംബന്ധമായ സംശയദൂരീകരണത്തിനും ജോബിന്‍ സമയം കണ്ടെത്തുന്നു. ശാസ്ത്രകുതുകികളായ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക രീതിയില്‍ സജീകരിച്ചിരിക്കുന്ന ലാബ് സന്ദര്‍ശിക്കാനും അവയെ സംബന്ധിച്ച് പറഞ്ഞുകൊടുക്കാനും തല്‍പരനാണ്.

”പണ്ട് ടെക്നോളജിയെക്കുറിച്ച് പറഞ്ഞുതരാനും ഇത്തരത്തിലുള്ള ലാബുകളില്‍ സന്ദര്‍ശനം നടത്താനുമൊന്നും അധികം അവസരം ലഭിച്ചിരുന്നില്ല. ആ ഒരു കുറവ് മനസ്സിലാക്കിയതുകൊണ്ടാണ് ഇപ്പോള്‍ ശാസ്ത്ര തല്‍പ്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തിലുള്ള അവസരങ്ങള്‍ ഒരുക്കുവാന്‍ ശ്രദ്ധിക്കുന്നത്. തികച്ചും സൗജന്യമായാണ് ലാബ് സന്ദര്‍ശനത്തിന് അവസരം നല്‍കുന്നത്. ഹൈസ്‌ക്കൂള്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരം ഒരുക്കുന്നു. സയന്‍സ് എന്തിന് പഠിക്കുന്നു എന്ന് തലപുകയ്ക്കുന്നവര്‍ക്ക് സയന്‍സിന്റെ പ്രായോഗിക വശങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ പരിശ്രമിക്കുന്നു.” ജോബിന്‍ പറയുന്നു.

ത്രിഡി പ്രിന്റിങ്, റാപ്പിഡ് പ്രോട്ടോ ടൈപ്പിങ്, അഡ്വാന്‍സ്ഡ് സിഎന്‍സി മെഷീന്‍സ്, പലതരത്തിലുള്ള വെല്‍ഡിങ്, ബ്രേസിങ് എന്നിവയെല്ലാം പരിചയപ്പെടാന്‍ ജോബിന്റെ പരീക്ഷണശാലയില്‍ അവസരം ഒരുക്കുന്നുണ്ട്.

പരീക്ഷണശാലയില്‍

ഡ്രീംലിഫ്റ്റ് ടെക്ക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സ്ഥാപനത്തിലൂടെയാണ് ഉപകരണങ്ങളുടെ വിപണനം നടത്തുന്നത്. 2019 -ല്‍ കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങി. ഭാര്യ ആര്‍ലിന്‍, സഹോദരന്‍ ജിതിന്‍ എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍. മൂന്ന് സ്ഥിരം സ്റ്റാഫുകള്‍ ഉണ്ട്. അധ്യാപകനെന്ന നിലയില്‍ അറിവ് പകര്‍ന്നുകൊടുക്കാനും സംരംഭകനെന്ന നിലയില്‍ ജോലിനല്‍കാനും സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ജോബിന്‍ പറയുന്നു.

ഇവ എലിസബത്ത്, അന്ന എന്നിവരാണ് ജോബിന്‍ – ആര്‍ലിന്‍ ദമ്പതികളുടെ മക്കള്‍.

ജോബിന്റെ അഗസ്റ്റിന്റെ ഫോണ്‍: 9207043415


Leave a Reply

Your email address will not be published. Required fields are marked *