ജനുവരി 7: പെനിഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്


സ്പാനിഷുകാരനാണ് വിശുദ്ധ റെയ്മണ്ട്. ഇരുപതാമത്തെ വയസില്‍ ബൊളോഞ്ഞോ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റു നേടിയ റെയ്മണ്ട് അവിടത്തന്നെ തത്വശാസ്ത്രം പഠിപ്പിച്ചു. 1222-ല്‍ അദ്ദേഹം ബാഴ്‌സലോണയിലേക്ക് തിരിച്ചു വന്നു. ഡൊമിനിക്കന്‍ സഭയില്‍ പ്രവേശിച്ചു. ആറു കൊല്ലം ബാഴ്‌സലോണയില്‍ പഠിപ്പിച്ച ശേഷം അദ്ദേഹം വീണ്ടെടുപ്പു മാതാവിന്റെ സന്യാസ സഭ സ്ഥാപിച്ച് അടിമകളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി.

ആരഗണിലെ ജെയിംസ് രാജാവിനെ പാപ മാര്‍ഗ്ഗത്തില്‍ നിന്നു മനസ്സു തിരിച്ചു. അറുപതാമത്തെ വയസ്സില്‍ റെയ്മണ്ട് തരഗോണാ ആര്‍ച്ചു ബിഷപ്പായി നിയമിതനായി. ആ ബഹുമാനം ഇഷ്ടപ്പെടാതെ രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. 63-ാമത്തെ വയസ്സില്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയുടെ മാസ്റ്റര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. കാല്‍നടയായി എല്ലാ ഡൊമിനിക്കന്‍ ഭവനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. 65-ാമത്തെ വയസ്സില്‍ അദ്ദേഹം രാജിവച്ചു. സ്ഥാനമൊഴിഞ്ഞ ശേഷം സാരസന്മാരുടെ ഇടയില്‍ സുവിശേഷം പ്രസംഗം നടത്തി. 18 വര്‍ഷംകൊണ്ട് പതിനായിരം പേരെ അദ്ദേഹം ജ്ഞാനസ്‌നാനപ്പെടുത്തി. നൂറാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

Author