ജൂലൈ 27: വിശുദ്ധ പന്താലെയോന്‍


വലേരിയൂസ് മാക്‌സിമിയാനൂസ് ചക്രവര്‍ത്തിയുടെ ഭിഷഗ്വരനായിരുന്നു പന്താലെയോന്‍. കൊട്ടാരത്തിലെ വിഗ്രഹാരാധനാസക്തിയെപ്പറ്റി കേട്ടു കേട്ട് അവസാനം പന്താലെയോന്‍ ക്രിസ്തുമതം ഉപേക്ഷിച്ചു. ഇതറിഞ്ഞു തീക്ഷ്ണമതിയായ ഹെര്‍മ്മാലാവൂസ് എന്ന ഒരു വൃദ്ധപുരോഹിതന്‍ പന്താലെയോനെ തന്റെ കുറ്റം ഗ്രഹിപ്പിക്കുകയും തിരുസ്സഭയുടെ മടിയിലേക്ക് അയാളെ വീണ്ടും ആനയിക്കുകയും ചെയ്തു.

പന്താലെയോന്‍ രക്തസാക്ഷിത്വം കൊണ്ട് തന്റെ കുറ്റത്തിനു പരിഹാരം ചെയ്യാനാഗ്രഹിച്ചു. അപ്പോഴാണ് നിക്കൊദേമിയായില്‍ 303-ല്‍ ഡയക്ലീഷന്റെ മതപീഡനം ആരംഭിച്ചത്. തന്റെ സമ്പാദ്യം മുഴുവന്‍ അദ്ദേഹം ദരിദ്രര്‍ക്ക് ഭാഗിച്ചുകൊടുത്തു. അധികം താമസിയാതെ ഇദ്ദേഹത്തെ ബന്ധനത്തിലാക്കി. കൂട്ടത്തില്‍ ഹെര്‍മ്മലാവൂസും ഹെര്‍മിപ്പൂസും ഹെര്‍മോക്രാറ്റസും ബന്ധനസ്ഥരായി. കൂട്ടുകാരുടെ ശിരച്ഛേദനത്തിനുശേഷം പന്താലെയോന്റെ ശിരസ്സും ഛേദിക്കപ്പെട്ടു. വിശുദ്ധ ലുക്കയെപ്പോലെ വിശുദ്ധ പന്താലെയോനും ഭിഷഗ്വരന്മാരുടെ മധ്യസ്ഥനാണ്.

Author