താമരശ്ശേരി രൂപതയുടെ ഭരണങ്ങാനം തീര്‍ത്ഥാടനം ഭക്തിസാന്ദ്രം


വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ചുള്ള താമരശ്ശേരി രൂപതയുടെ ഭരണങ്ങാനം തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിലിന്റെ ആത്മീയ നേതൃത്വത്തില്‍ ജൂലൈ 21-നായിരുന്നു തീര്‍ത്ഥാടനം. രൂപതയിലെ 40 വൈദികരും 100 സിസ്റ്റര്‍മാരും ആയിരത്തോളം അല്‍മായരും തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നു.

തിരുനാളിന്റെ മൂന്നാം ദിനം താമരശ്ശേരി രൂപത വൈദിക ദിനമായാണ് ആചരിച്ചത്. ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന ദിവ്യബലിക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി, ഫാ. സണ്ണി കളപ്പുരയ്ക്കല്‍, ഫാ. ജോസഫ് കളരിക്കല്‍ എന്നിവര്‍ സഹകാര്‍മികരായി.

തിരുനാള്‍ സന്ദേശത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം വിശ്വാസികള്‍ക്ക് നല്‍കുന്ന പ്രത്യാശയുടെ സന്ദേശം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനില്‍ അനുസ്മരിച്ചു. ദൈവത്തോട് അല്‍ഫോന്‍സാമ്മ ചോദിച്ച കാര്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കാതിരുന്നിട്ടില്ലെന്ന് ബിഷപ് പറഞ്ഞു.

വിഷമഘട്ടങ്ങളെ പ്രത്യാശയോടെ നേരിടാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. ദൈവസ്‌നേഹത്തില്‍ അടിയുറച്ചുനില്‍ക്കുമ്പോള്‍ ഏതു പ്രതിസന്ധിയെയും അതിജീവിക്കാന്‍ നമുക്ക് സാധിക്കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന പ്രധാന സന്ദേശം ഇതാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.