ലോക ആത്മഹത്യാ പ്രതിരോധ ദിനം: ശ്രദ്ധേയമായി വിദ്യാര്‍ഥികളുടെ ബോധവല്‍ക്കരണ റാലി


കാലിക്കറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സൈക്കോതെറാപ്പിയുടെയും വേനപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിച്ചു. ആത്മഹത്യയെക്കുറിച്ചുള്ള നിശ്ശബ്ദതയും തെറ്റിദ്ധാരണകളും മാറ്റി, തുറന്ന സംഭാഷണങ്ങളിലൂടെയും കരുതലിലൂടെയും ആത്മഹത്യാ പ്രതിരോധത്തിന്റെ സന്ദേശം സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓമശ്ശേരി ടൗണില്‍ ആത്മഹത്യാ പ്രതിരോധ ബോധവത്കരണ റാലിയും നടത്തി.

ഏകദേശം 45 വിദ്യാര്‍ഥികള്‍ പങ്കെടുത്ത റാലി കാലിക്കറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സൈക്കോതെറാപ്പി ഡയറക്ടര്‍ ഫാ. ജോര്‍ജ് നരിവേലില്‍ ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിലെ മനഃശാസ്ത്ര വിദഗ്ധ എ. ആര്യ, കൗണ്‍സിലര്‍ മരിയ ജോസഫ്, ഹോളി ഫാമിലി ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സീന റോസ്, അധ്യാപകരായ സിജു കുര്യാക്കോസ്, അബ്ദുല്‍ റസാക്ക്, ടെനി അഗസ്റ്റിന്‍, ആര്യ എന്നിവര്‍ നേതൃത്വം നല്‍കി.

‘ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റാം സംഭാഷണത്തിന് തുടക്കമിടാം’ എന്നതാണ് ഈ വര്‍ഷത്തെ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ പ്രമേയം. ആത്മഹത്യയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അപമാനബോധവും നിശ്ശബ്ദതയും മാറ്റി, കൂടുതല്‍ തുറന്നതും കരുതലോടെയുമുള്ള സംഭാഷണങ്ങള്‍ക്ക് തുടക്കമിടുക എന്ന സന്ദേശമാണ് പ്രമേയം മുന്നോട്ടുവയ്ക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ലോകത്ത് ഏഴ് ലക്ഷത്തിലധികം പേര്‍ ആത്മഹത്യചെയ്യുന്നുണ്ട്. 15 മുതല്‍ 29 വയസ്സുവരെയുള്ളവരിലെ പ്രധാന മരണകാരണങ്ങളിലൊന്നാണ് ആത്മഹത്യ. ലോകത്ത് നടക്കുന്ന ആത്മഹത്യകളില്‍ ഭൂരിഭാഗവും താഴ്ന്നതും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് സംഭവിക്കുന്നത്. ഇന്ത്യയിലും ആത്മഹത്യ പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുകയാണ്.

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒറ്റപ്പെട്ട ഒരു നിമിഷത്തെ പ്രതിസന്ധി മാത്രമായി ആത്മഹത്യയെ കാണാനാകില്ല. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ഏകാന്തത, ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍, പ്രിയപ്പെട്ടവരുടെ നഷ്ടം, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍, ദുരുപയോഗം, വിവേചനം തുടങ്ങി വിവിധ സാമൂഹിക, മാനസിക, ജൈവ, പാരിസ്ഥിതിക ഘടകങ്ങള്‍ ആത്മഹത്യാ ചിന്തകളിലേക്ക് നയിച്ചേക്കാം. പ്രതിസന്ധിയുടെ നിമിഷങ്ങളില്‍ ഉണ്ടാകുന്ന ആവേശപരമായ തീരുമാനങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടാകാം.

എന്നാല്‍ ആത്മഹത്യകള്‍ തടയാനാകുന്നതാണ്. പ്രതിസന്ധിയിലായ ഒരാള്‍ക്ക് സമയബന്ധിതമായ പിന്തുണയും ആവശ്യമായ ഇടപെടലുകളും ലഭ്യമാക്കുന്നതിലൂടെ സുരക്ഷിതമായി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കും. യുവാക്കളില്‍ ജീവിതനൈപുണ്യങ്ങള്‍ വളര്‍ത്തുക, ആത്മഹത്യാ സാധ്യതകള്‍ നേരത്തെ തിരിച്ചറിയുക, ആവശ്യമായ മാനസികാരോഗ്യ ചികിത്സയും പിന്തുണയും ഉറപ്പാക്കുക എന്നിവ ആത്മഹത്യാ പ്രതിരോധത്തില്‍ നിര്‍ണായകമാണ്.

ആത്മഹത്യയെക്കുറിച്ച് തുറന്ന് സംസാരിക്കാനും പ്രതിസന്ധിയിലായവരെ കേള്‍ക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനും സമൂഹം തയ്യാറാകണമെന്ന സന്ദേശവും റാലി മുന്നോട്ടുവച്ചു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *